കൊച്ചി: സിറോമലബാര്‍ സഭ തര്‍ക്കത്തില്‍ വിശദീകരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. സഭാ സ്വത്തുക്കള്‍ വില്ക്കാന് തിരുമാനിച്ചത് അതിരൂപതയുടെ പൊതുനന്മയെക്കരുതിയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. സഹായ മെത്രാന്മാരെ പുറത്താക്കാനുള്ള തീരുമാനം വത്തിക്കന്റേത് മാത്രമാണെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.
സര്‍ക്കുലര്‍ ഞായാറാഴ്ച പള്ളികളില്‍ വായിക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത കാലത്തു സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് കര്‍ദിനാളിന്റെ സര്‍ക്കുലര്‍.
ഭൂമി വിവാദത്തില്‍ തുടങ്ങുന്ന വിശദീകരണം വിമത പ്രവര്‍ത്തനങ്ങളെ ചെറുക്കണം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അവസാനിപ്പിക്കുന്നത്. സഭാ സ്വത്തുക്കള്‍ വില്ക്കാന് തീരുമാനിച്ചത് അതിരൂപതയുടെ പൊതു നന്മയെ കരുതി മാത്രമാണെന്നും അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും ഇതില്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വിവാദം അടക്കമുള്ള പ്രശ്നങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നതെന്നും കര്‍ദിനാള്‍ പറയുന്നു.
സഹായ മെത്രാന്മാരെ പുറത്താക്കാനുള്ള തീരുമാനം തന്റെ അറിവോടെയല്ല. വത്തിക്കാന്‍ ലഭിച്ച വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും പുതിയ സഹായ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ട്. സഭയിലെ വിഭാഗീയതയ്ക്ക് എതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് ആരും സഹകരിക്കരുതെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം സഭാ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് അതിരൂപതയ്ക്ക് പൂര്‍ണ്ണ അവകാശവും ഉടമസ്ഥതയും ഉണ്ടെന്നും ഇതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ സത്യവാങ്മൂലം നല്കി . എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥലങ്ങള്‍ വില്‍ക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് കര്‍ദിനാള്‍ നിലപാട് അറിയിച്ചത്. കേസ് ഈ മാസം 25 ന് പരിഗണിക്കും.