തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ആക്രമത്തിനെതിരേ സ്വാതന്ത്ര്യം വേണമെന്നാവശ്യവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ജീവൻ ഭയന്നാണ് ക്യാമ്പസിനുള്ളിൽ പ്രവേശിക്കുന്നതെന്ന് വിദ്യാർത്ഥികൾ. അഖിലിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ എസ്എഫ്ഐ യൂണിയനെതിരേ പ്രതിഷേധം ശക്തമാകുന്നു.
കോളേജിലെ അക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. സെക്രട്ടറിയേറ്റിന് മുന്നിലും കോളേജ് കവാടത്തിന് മുന്നിലും വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. തുടർന്ന് എസ്എഫ്ഐയുടെ ജില്ലാ നേതാക്കളെത്തി വിദ്യാർത്ഥികളെ അനുനയിപ്പിച്ച് കോളേജിനുള്ളിൽ കയറ്റിയതിന് ശേഷം വീണ്ടും പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമർദ്ദനത്തിനിരയാക്കി.
ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുവെന്ന് മനസ്സിലാക്കിയ എസ്എഫ്ഐ പ്രവർത്തകർ മാദ്ധ്യമ പ്രവർത്തകരോട് കോളേജിൽ നിന്ന് പുറത്തിറങ്ങണമെന്ന് പലതവണ ആവശ്യമുയർത്തി.
തുടർന്ന് എത്തിയ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലും ഇതേ ആവശ്യം ഉന്നയിച്ചു. അതേസമയം വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.
എസ്എഫ്ഐയുടെ ഏകാധിപത്യ നിലപാടിനെതിരേ കോളേജിലേക്ക് എബിവിപിയും കെഎസ് യുവും മാർച്ച് നടത്തി.