തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ പൊലീസ്. പ്രതികൾ തലസ്ഥാനത്തുണ്ടായിട്ടും പിടികൂടാൻ തയ്യറാകുന്നില്ലെന്നാണ് ആരോപണം. കുത്തിക്കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് അഖിലിനെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ല. യൂണിറ്റ് സെക്രട്ടറി നസീമും പ്രസിഡന്റ് ശിവ രഞ്ജിത്തും അടക്കമുള്ളവർ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. സിപിഎം-എസ്എഫ്ഐ ജില്ലാ നേതൃത്വങ്ങൾ പ്രതികളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്ററ്റലിലോ പിഎംജി സ്റ്റുഡൻസ് സെന്ററിലോ പരിശോധന നടത്താൻ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
അഖിലിനെ കുത്തിക്കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. യൂണിറ്റ് കമ്മിറ്റി പറയുന്ന കാര്യങ്ങൾ അനുസരിക്കാത്തതാണ് കോളേജിലെ എസ്എഫ്ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും എഫ്ഐആറിലുണ്ട്. ദേഹോപദ്രവം ഏൽപ്പിക്കാനും കുത്തിക്കൊല്ലണമെന്ന ഉദ്യോശത്തോടെയും പ്രതികൾ കോളജിനകത്ത് സംഘം ചേർന്നെന്നും എഫ്ഐആറിൽ പറയുന്നു. കുത്തിക്കൊല്ലുമെടാ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
കോളേജിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സമ്മതിച്ചു. പ്രതികളായ ഏഴ് വിദ്യാർഥികളെയും സസ്പെൻഡ് ചെയ്യുമെന്നും പ്രിൻസിപ്പൽ വിശ്വംഭരൻ പറഞ്ഞു. കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതികളെ രക്ഷിക്കാൻ കടുത്ത രാഷ്ട്രീയ സമ്മർദ്ദം പൊലീസിന് മേലുണ്ടെന്ന് വ്യക്തമാവുകയാണ്. പ്രതികളെ കീഴടങ്ങാൻ അനുവദിക്കുന്നു എന്ന ആക്ഷേപം പൊലീസിൽ തന്നെ ഉയർന്നിട്ടുണ്ട്.