ന്യൂഡൽഹി : തീവ്രവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മോദി സർക്കാരിന്റെ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ലോക്സഭ പാസ്സാക്കിയത്. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുമെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരെ മതം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.
2008 നവംബറിൽ മുംബൈയിൽ നടന്ന ലഷ്കർ ആക്രമണത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി രൂപീകരിച്ചത്. പത്തുവർഷം കഴിയുമ്പോൾ പുതിയ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. സൈബർ മേഖലയിലും കടുത്ത വെല്ലുവിളികളുമായി തീവ്രവാദ ശക്തികൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കൂടുതൽ അധികാരം നൽകി എൻ.ഐ.എ ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
മനുഷ്യക്കടത്ത് , വിദേശങ്ങളിലുള്ള ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ഭീകര പ്രവർത്തനം, ആയുധക്കടത്ത് തുടങ്ങിയവ ഇനി എൻ.ഐ.എയുടെ അന്വേഷണ പരിധിയിൽ വരും. സൈബർ ഭീകരവാദവും അന്വേഷണ പരിധിയിൽ പെടും.ഭീകരവാദ കേസുകൾ അന്വേഷിക്കാൻ എൻ.ഐ.എയ്ക്ക് നേരിട്ട് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകാനും ബിൽ പാസായതിലൂടെ കഴിയും.
അതേസമയം പ്രത്യേക മതത്തിലെ ആളുകൾക്കെതിരെ എം.ഐ.എയെ ഉപയോഗിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഭീകരവാദത്തെ മതം നോക്കാതെ നേരിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു വിവേചനവും ഉണ്ടാകില്ലെന്നും ഭീകരതയെ ശക്തമായിത്തന്നെ നേരിടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്റെ സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ജനങ്ങൾ അതിനു വേണ്ടിയാണ് ഈ സർക്കാരിനെ വീണ്ടും തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.