റായ്പൂർ : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പ്രതിയാക്കപ്പെട്ട പെൺകുട്ടി ജാമ്യം ലഭിക്കാനുള്ള ഉപാധിയായി ഖുറാൻ വിതരണം ചെയ്യണമെന്നുള്ള നിർദ്ദേശം ഝാർഖണ്ഡ് കോടതി ഒഴിവാക്കി. കോളേജ് വിദ്യാർത്ഥിനിയായ റിച്ചാ ഭാരതിയോടായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ താൻ ഉപാധി അംഗീകരിക്കില്ലെന്നും അങ്ങനെ ജാമ്യം വേണ്ടെന്നും റിച്ചാ ശർമ്മ വ്യക്തമാക്കിയിരുന്നു.
കോടതി വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം കോടതിയെ അറിയിച്ചതോടെയാണ് വിധിയിലെ ഈ നിർദ്ദേശം ഒഴിവാക്കിയത്. വിധിയിലെ ഉപാധിക്കെതിരെ ഹിന്ദുസംഘടനകൾ വലിയ പ്രതിഷേധങ്ങളാണുയർത്തിയത്. റിച്ചാ ഭാരതി മതസൗഹാർദ്ദം തകർക്കുന്നെന്ന പരാതിയിലായിരുന്നു അറസ്റ്റിലായത്. എന്നാൽ തന്റെ മതത്തിനെതിരെ വന്ന പരാമർശങ്ങൾക്ക് ഫേസ്ബുക്കിൽ മറുപടി കൊടുക്കുകയായിരുന്നു ചെയ്തതെന്ന് പെൺകുട്ടി വ്യക്തമാക്കിയിരുന്നു.
കോടതി ഇന്ന് ഖുറാൻ വിതരണം ചെയ്യാൻ പറയുന്നു നാളെ ചിലപ്പോൾ ഇസ്ലാമാകാൻ പറഞ്ഞേക്കുമെന്നും റിച്ചാ ശർമ്മ ചൂണ്ടിക്കാട്ടി. ഇത്തരം ഉപാധികൾ അംഗീകരിക്കാൻ ഒരുക്കമല്ലെന്നും അതേസമയം നിയമപരമായുള്ള മറ്റു ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് താൻ തയ്യാറാണെന്നും റിച്ച ശർമ്മ വ്യക്തമാക്കിയിരുന്നു.
7000 രൂപയുടെ ബോണ്ടിനും രണ്ട് ആൾ ജാമ്യത്തിലുമാണ് പെൺകുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചത്.