ന്യൂ ഡല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍ ഇ ത്വയിബ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അറസ്റ്റ് പാകിസ്ഥാന്റെ പുതിയ നാടകമെന്ന് വിദേശകാര്യ മന്ത്രാലയം.
മുന്‍കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
2017 ലും ഹാഫിസ് സയീദിനെയും നാലു കൂട്ടാളികളെയും അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പതിനൊന്നു മാസത്തിനു ശേഷം ഇവരെ വെറുതെ വിടുകയായിരുന്നു. 8 തവണകളിലായി തുടരുന്ന ഈ നാടകത്തില്‍ ഇത്തവണയും മാറ്റമൊന്നും പ്രതീക്ഷിക്കുല്ലെന്നും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.
ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് സയീദിനു മേല്‍ ചുമത്തിയിരുന്നത്. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഹാഫീസിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പാകിസ്ഥാനോട് പല പ്രാവശ്യം ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
2008 നവംബര്‍ 27നായിരുന്നു മുംബൈയില്‍ വിദേശികളുള്‍പ്പെടെ 166 നിരപരാധികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. അജ്മല്‍ കസബിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികളെ മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇന്ത്യന്‍ സുരക്ഷാ സേന കീഴ്പ്പെടുത്തിയത്. പിടികൂടിയ കസബിനെ പിന്നീട് തൂക്കിലേറ്റി. മുന്നൂറിലേറെ പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.