തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമത്തിലും ഉത്തരകടലാസ് ചോര്‍ച്ചയിലും പ്രതിഷേധിച്ചു സമരങ്ങള്‍ വര്‍ദ്ധിക്കുന്നതു കണക്കിലെടുത്തു സെക്രട്ടറിയേറ്റിനു സുരക്ഷ കൂട്ടാന്‍ സംസ്ഥാനസര്‍ക്കാര്‍. ആറു മന്ത്രിമാരുടെ ഓഫീസുകളുടെ സുരക്ഷയ്ക്കു മാത്രമായി രണ്ടുകോടി രൂപയാണ് ചെലവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത തരത്തിലുള്ള കര്ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് പ്രധാന ഗേറ്റുകളില്‍ മൂന്നെണ്ണം ഇന്നലെ അടച്ചിട്ടു. തുറന്നിട്ട കന്റോണ്‍മെന്റ് ഗേറ്റിലൂടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് സന്ദര്‍ശകരെ കടത്തിവിടുന്നത്.
സമാന പ്രതിഷേധങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് കോടി രൂപ മുടക്കി ആറു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന അനെക്സ് 2 മന്ദിരത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്കി. മന്ത്രിമാരായ കെ.കെ ശൈലജ, സി. രവീന്ദ്രനാഥ്, എം. എം മണി, വി.എസ് സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്, കെ. രാജു എന്നിവരുടെ ഓഫീസുകള്‍ക്കാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.
101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുളള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താനാണ് രണ്ടുക്കോടി രൂപ അനുവദിച്ചത്. സെക്രട്ടറിയേറ്റിലും അനെക്സ് 1, അനെക്സ് 2 മന്ദിരങ്ങളിലും കൂടുതല്‍ വനിത പോലീസുകാരെയും വിന്യസിപ്പിച്ചിട്ടുണ്ട്.