ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുൾ രാജിന്റെയും മകളായ അനിവികയെയാണ് വേലക്കാരിയായ അംബികയും കാമുകൻ മൊഹമ്മദ് ഖലീഫുള്ളയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കളുടെ പക്കൽ നിന്നും മോചന ദ്രവ്യം നേടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ കൃത്യസമയത്ത് ഇടപെട്ട പൊലീസ് ഇരുവരേയും വലയിലാക്കി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
സ്കൂൾ വിട്ടുവന്ന അൻവികയുമായി നടക്കാനിറങ്ങിയ അംബിക കുറച്ചു സമയത്തിനു ശേഷം കുട്ടിയുടെ അമ്മ നന്ദിനിയെ വിളിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി അറിയിക്കുകയായിരുന്നു. തുടർന്ന് അംബികയുടെ ഫോൺ സ്വിച്ച് ഓഫായി. തൊട്ടു പിറകെ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് ഖലീഫുള്ളയുടെ വിളിവന്നു. അൻവിക തന്റെ അടുത്തുണ്ടെന്നും മോചിപ്പിക്കണമെങ്കിൽ അറുപതു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഫോൺ സന്ദേശത്തിൽ പറഞ്ഞത്. പൊലീസിൽ അറിയിച്ചാൽ കുട്ടിയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തുടക്കത്തിൽ തന്നെ വേലക്കാരിക്ക് സംഭവത്തിൽ പങ്കുള്ളതായി പൊലീസിനു മനസ്സിലായി. തുടർന്ന് അന്വേഷിച്ചപ്പോൾ വേലക്കാരിയായ അംബിക കുഞ്ഞിനേയും കൊണ്ട് ഒരു ടാറ്റ സുമോയിൽ കയറിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്താൻ മൂന്ന് സ്പെഷ്യൽ ടീം ഉണ്ടാക്കിയ പൊലീസ് എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം കൊടുത്ത് കാറുകളിലും മറ്റും പരിശോധന നടത്തി. ഈ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഒരുമാസം മുൻപാണ് അംബിക ഇവിടെ വേലക്കാരിയായി വന്നത്. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.