മുംബൈ : പ്രദീപ് ശർമ്മ. മുംബൈയിലെ അധോലോക രാജാക്കന്മാർ പോലും ആ പേരു കേട്ടാൽ ഒന്നു വിറയ്ക്കും. മുംബൈ നഗരം അധോലോകത്തിന്റെ പിടിയിലമർന്നപ്പോൾ നട്ടെല്ലോടെ പൊലീസ് വീര്യം കാണിച്ചു കൊടുത്ത ഉദ്യോഗസ്ഥൻ. വിജയ് സലാസ്കർക്കും പ്രഭുൽ ഭോസ്ലെക്കും ദയാനായിക്കിനുമൊപ്പം അധോലോകത്തിന്റെ നടുവൊടിച്ച ധീരൻ. വിശേഷണങ്ങൾ അനവധിയാണ് പ്രദീപ് ശർമ്മയ്ക്ക്.
ബിരുദത്തിനു ശേഷം സബ് ഇൻസ്പെക്ടറായി പൊലീസിൽ കയറിയ ശർമ്മ അധോലോകത്തിന്റെ പേടി സ്വപ്നമായി മാറിയത് വളരെ പെട്ടെന്നാണ്. 1983 ബാച്ചിലെ സഹപ്രവർത്തകരായ വിജയ് സലാസ്കർ , രവീന്ദ്ര ആംഗ്രെ , അരുൺ ബോറുഡെ, അസ്ലം മൊമിൻ, പ്രഭുൽ ഭൊസ്ലെ, രാജു പിള്ള എന്നിവർക്കൊപ്പമാണ് പ്രദീപ് ശർമ്മ മുംബൈ ശുദ്ധീകരണത്തിനിറങ്ങിയത്. മഹാരാഷ്ട്രയുടെ കരുത്തനായ ഡിജിപി ആയിരുന്ന അരവിന്ദ് ഇനാംദാർ ആയിരുന്നു ഇവരുടെയെല്ലാം ഗോഡ് ഫാദർ.
മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ വെടിവെച്ചിട്ടതോടെ ടൈം മാഗസിന്റെ കവറിലും വന്നു പ്രദീപ് ശർമ്മ. ഇതുവരെ നൂറിലധികം അധോലോക സംഘാംഗങ്ങളെ ശർമ്മയുടെ ടീം കൊലപ്പെടുത്തിയിട്ടുണ്ട്.വിനോദ് മട്കർ , പർവേസ് സിദ്ദിഖ്, റഫീഖ് ദബ്ബാവാല , സാദിക് കാലിയ എന്നീ കൊടും കുറ്റവാളികളെ വധിച്ചതോടെയാണ് പ്രദീപ് ശർമ്മ വാർത്തകളിലെ താരമാകുന്നത്.
2003 ൽ ക്വാജ യൂനുസെന്ന ഭീകരവാദക്കേസിലെ പ്രതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് ശർമ്മയെ സ്ഥലം മാറ്റാൻ കാരണമായി. അമരാവതിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം അവിടെ ജോലിയിൽ കയറിയില്ല. 2008 ൽ അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശർമ്മയെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.മഹാരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും പരാതിയുമായി പോയ ശർമ്മ ആ എൻകൗണ്ടറിലും വിജയിച്ചു. ലഖൻ ഭയ്യയെന്ന അധോലോക നേതാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആരോപിച്ച് ശർമ്മയെ 2010 ൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിലും അദ്ദേഹത്തെ വെറുതെ വിട്ടു.
2016 ൽ വീണ്ടും പൊലീസ് സേനയിലേക്ക് തിരിച്ചെത്തിയ പ്രദീപ് ശർമ്മ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കറെ അറസ്റ്റ് ചെയ്യുകയും വലിയ കൊള്ളസംഘത്തെ തകർക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.രാഷ്ട്രീയത്തിലിറങ്ങാനാണ് പ്രദീപ് ശർമ്മ ജോലി രാജിവെച്ചതെന്നാണ് അഭ്യൂഹങ്ങൾ. മുൻ പൊലീസ് മേധാവിയും ബിജെപി നേതാവുമായ സത്യപാൽ സിംഗിനെ അദ്ദേഹം സന്ദർശിച്ചുവെന്നും വിവരങ്ങളുണ്ട്.