ന്യൂഡല്‍ഹി: 15 ഖാലിസ്ഥാനി ഭീകരവാദികളുടെ വിശദ വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഗുരുനാനാക്കിന്റെ 550 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടെ തയ്യാറെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളാണ് കര്‍ത്താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ ഇന്ത്യ കൈമാറിയത്. 23 പേജുകളുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഫയലാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്.
ഖാലിസ്ഥാന്‍ ഭീകരവാദികള്‍ കശ്മീരി യുവാക്കളേയും സിക്ക് യുവാക്കളേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും കശ്മീരികളേയും സിക്കുക്കാരേയും ഇന്ത്യാ ഗവണ്മെന്റ് അടിമകളായാണ് കാണുന്നെതെന്നാണ് ഖാലിസ്ഥാന്‍ ഭീകരര്‍ പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ഖാലിസ്ഥാന്‍ നേതാവ് ഗോപാല്‍ സിംഗ് ചാവ്ലയെക്കുറിച്ചും ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ പഞ്ച സാഹിബിലെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ ഇന്ത്യയില്‍ നിന്നും പഞ്ചാബിനും കശ്മീരിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ചാവ്ല ആഹ്വാനം ചെയ്തിരുന്നു. ഇതിനു തെളിവായി ചാവ്ല സാമൂഹ്യമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളടക്കം ഇന്ത്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ഇയാള്‍ക്കുള്ള ബന്ധവും റിപ്പോര്‍ട്ടിലുണ്ട്.
ഭിന്ദ്രൻവാലയുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളിലെ ചാവ്ലയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളടങ്ങിയ 11 ചിത്രങ്ങള്‍ പാകിസ്ഥാന് കൈമാറിയ വിവരങ്ങളിലുണ്ട്. ഇതോടൊപ്പം 2017 ജൂലൈയില്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയ താരാ സിംഗ്, ബിഷന്‍ സിംഗ്, മനീന്ദര്‍ സിംഗ് എന്നിവരുടെ പേരുകളും ഇന്ത്യ കൈമാറി. നവംബറിലാണ് ഗുരുനാനാക്കിന്റെ 550ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത്.