ന്യൂഡൽഹി : അയോദ്ധ്യയിൽ തർക്കമന്ദിരം തകർന്ന കേസിൽ പ്രത്യേക സിബിഐ കോടതി 9 മാസങ്ങൾക്കുള്ളിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. ബിജെപി നേതാക്കളായ എൽ.കെ അദ്വാനി , മുരളീമനോഹർ ജോഷി , ഉമാഭാരതി തുടങ്ങിയവർക്കെതിരെയുള്ള കേസിലാണ് വിധി പറയേണ്ടത്.
ആർ.എഫ്. നരിമാൻ , സൂര്യകാന്ത് എന്നീ ജഡ്ജിമാർ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2017 ഏപ്രിലിൽ രണ്ടു വർഷങ്ങൾക്കുള്ളിൽ കേസ് വിധി പറയണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് 2020 നു മുൻപ് വിധി പറയേണ്ടതാണ്.
വിധി പറയേണ്ട ജഡ്ജി സുരേന്ദ്ര കുമാർ യാദവിന്റെ കാലാവധി സെപ്റ്റംബർ 30 ന് അവസാനിക്കുകയാണ്. ജഡ്ജിയുടെ കാലാവധി നീട്ടി നൽകണമെന്ന് സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി യാദവാണ് ഈ കേസ് കേൾക്കുന്നത്. പുതിയൊരു ജഡ്ജി കേസ് കേൾക്കുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് ജഡ്ജി സുരേന്ദ്രകുമാർ യാദവിന്റെ കാലാവധി നീട്ടി നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.
എൽ.കെ അദ്വാനി അടക്കമുള്ള നേതാക്കളുടെ പേരിലുള്ള ഗൂഢാലോചനക്കേസ് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല. തുടർന്ന് സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.