അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നതിന് നാലായിരത്തിലധികം ആളുകൾക്കാണ് ഈ വർഷം ആദ്യ പകുതിയിൽ പിഴയടക്കേണ്ടി വന്നത്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സ്ഥാപിച്ച ആധുനിക റഡാർ, ക്യാമറ സംവിധാനളിലാണ് നിയലംഘകരിൽ അധികവും കുടുങ്ങിയത്. 4,367 ഡ്രൈവർമാരാണ് ചുവപ്പ് സിഗ്നൽ മറികടന്നതിന് പിടിയിലായത്. ചുവപ്പ് സിഗ്നൽ മറികടന്നതുകൊണ്ട് 52 ഓളം വാഹനാപകടങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആറ് പേർക്ക് ജീവഹാനിയും 54 പേർക്ക് ഗുരുതരമായ പരിക്കുകളും ഈ അപകടങ്ങളെത്തുടർന്നുണ്ടായി.
വാഹനങ്ങൾക്കിടയിൽ ആവശ്യമായ അകലം പാലിക്കാത്തതും അമിതവേഗവുമാണ് ചുവപ്പ് സിഗ്നൽ മറികടക്കാൻ പ്രധാനകാരണമെന്ന് പോലീസ് ഗതാഗത വകുപ്പ് വ്യക്തമാക്കി. ചുവപ്പ് സിഗ്നൽ മറികടക്കുകയെന്നത് ഏറ്റവും ഗുരുതരമായ ഗതാഗത നിയമ ലംഘനമാണെന്നും പോലീസ് അറിയിച്ചു. 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ചുവപ്പ് സിഗ്നൽ മറികടന്നാലുള്ള ശിക്ഷ. ഹെവി വാഹനം ചുവപ്പ് സിഗ്നൽ മറികടന്നാൽ 3000 ദിർഹം പിഴയും ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്യും