ന്യൂഡൽഹി : ഡൽഹി പൊലീസിന്റെ നാലു മാസം നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അഫ്ഗാനിസ്ഥാനിൽ നിന്നും പഴങ്ങൾ കയറ്റി അയക്കുന്നത് ഹെറോയിൻ അടങ്ങിയിട്ടുള്ള ബാഗുകളിൽ. താലിബാൻ ഭീകരന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന് പങ്കാളിയായുള്ളത് പാകിസ്ഥാൻ കാരൻ. പിടിച്ചെടുത്തത് 600 കോടിയുടെ ഹെറോയിൻ.
ഉണങ്ങിയ പഴങ്ങളും സുഗന്ധ ദ്രവ്യങ്ങളും കയറ്റി അയക്കാനാണ് ചണ ബാഗുകൾ ഉപയോഗിച്ചത്. എന്നാൽ ഈ ചണത്തിന്റെ നാരുകളിൽ ഒളിപ്പിച്ചു വച്ചാണ് ഹെറോയിൻ കടത്തിയത്. കാബൂൾ , ജലാലാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് ബാഗുകൾ ഉണ്ടാക്കുന്നത്. ഇത്തരം ബാഗുകൾ ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ അതിൽ നിന്ന് മയക്കുമരുന്ന് വേർതിരിക്കാനുള്ള രഹസ്യ ലാബും ഡൽഹി പൊലീസ് കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സക്കീർ നഗറിലാണ് കേന്ദ്രം കണ്ടെത്തിയത്.
ഇതുവരെ ഈ മയക്കുമരുന്ന് സംഘം ഇന്ത്യയിലേക്ക് അയച്ചത് 5000 കോടിയുടെ ഹെറോയിൻ ആണെന്നും അന്വേഷണ സംഘം കണ്ടെത്തി. 5 മയക്കുമരുന്ന് കടത്തുകാരേയും അവരുടെ സഹായികളെന്ന് സംശയിക്കുന്ന ആറു പേരേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടു പേർ കെമിക്കൽ വിദഗ്ദ്ധരാണ്. അഫ്ഗാൻ സ്വദേശികളും ഇതിലുൾപ്പെടുന്നു.
ഷിൻവാരി റെഹ്മത് ഗുൽ, അക്തർ മൊഹമ്മദ് ഷിൻവാരി എന്നിവരാണ് അഫ്ഗാൻ സ്വദേശികൾ. ബറ്റ്ല ഹൗസ് സ്വദേശിയായ വക്കീൽ അഹമ്മദ് , ഫരീദാബാദുകാരനായ ധീരജ് , തെക്കൻ ഡൽഹി സ്വദേശിയായ റയീസ് ഖാൻ തുടങ്ങിയവരാണ് അറസ്റ്റിലായത്.എസിപി ലലിത് മോഹൻ നേഗി , ഹൃദയ് ഭൂഷൺ എന്നിവരടങ്ങുന്ന ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് മയക്കുമരുന്ന് റാക്കറ്റ് കണ്ടെത്തിയത്.
മയക്കുമരുന്നിന്റെ പ്രധാന സ്വീകർത്താവ് ഉത്തർപ്രദേശുകാരനായ ഒരു ബിസിനസുകാരനാണെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു.
വലിയ ആഡംബരകാറുകൾ കൃത്യമായ ഇടവേളകളിൽ ചെയിൻ ആയി സഞ്ചരിക്കുന്നതാണ് പൊലീസിന് സംശയമുണ്ടാക്കിയത്.തെക്കൻ ഡൽഹിയിലെ താരതമ്യേന ദരിദ്രമായ പ്രദേശങ്ങളിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം. അവിടുത്തെ സാമൂഹ്യ സ്ഥിതി പരിഗണിക്കുമ്പോൾ ആഡംബര കാറുകൾ സ്ഥിരമായി സഞ്ചരിക്കുന്നത് അസ്വാഭാവികമാണെന്ന് കണ്ടാണ് അന്വേഷണം ആരംഭിച്ചത്. ഇതിൽ ഉണ്ടാവുന്നത് ആഫ്രിക്കൻ , അഫ്ഗാൻ സ്വദേശികളാണെന്നതും സംശയം വർദ്ധിപ്പിച്ചു.
കൂടുതൽ അന്വേഷണത്തിലാണ് കോൺവോയ് ആയി പോകുന്ന ഈ ആഡംബര വാഹനങ്ങൾ അതിരാവിലെ യാത്ര ആരംഭിച്ച് പഞ്ചാബിലും മറ്റ് അയൽ സംസ്ഥാനങ്ങളിലും എത്തുന്നതായി കണ്ടെത്തിയത്. കൃത്യമായി നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് സംഘം ജൂലൈ 17 ന് രണ്ടു കാറുകൾ പിടികൂടുകയായിരുന്നു.
ഈ രണ്ടു കാറുകളിൽ നിന്നായി 60 കിലോ ഹെറോയിൻ പിടിച്ചെടുത്തു. പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. അവരിൽ നിന്നും മറ്റൊരു കാറു കൂടി കണ്ടെത്തി 30 കിലോ കൂടി പിടിച്ചെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് വേർതിരിക്കാനുള്ള ലാബും മറ്റു പ്രതികളേയും കണ്ടെത്തിയത്. ഇവരിൽ നിന്ന് ടൊയോട്ട കാമ്രി , ഹോണ്ട സിവിക് , കൊറോള ആൾട്ടിസ് എന്നീ കാറുകളും കണ്ടെടുത്തു. രണ്ട് ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
താലിബാൻ – പാക് ഭീകരസംഘടനകളും ഐഎസ്ഐയുമാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതിന്റെ സൂത്രധാരർ. കള്ളനോട്ടും മയക്കുമരുന്നും ഇന്ത്യൻ സാമ്പത്തിക രംഗത്തെ തകർക്കാനും മനുഷ്യ വിഭവശേഷിയെ ഇല്ലാതാക്കാനുമുള്ള ആയുധങ്ങളായി പാകിസ്ഥാനും ഐഎസ്ഐയും നേരത്തെ തന്നെ ഉപയോഗിക്കുന്നുണ്ട്.