പാലക്കാട്: സിപിഐയിൽ വീണ്ടും പേമെന്റ് സീറ്റ് വിവാദം. പാലക്കാട് ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി. പട്ടാമ്പി എംഎൽഎ മുഹ്സിന്റെ സീറ്റ് പേമെന്റ് സീറ്റാണെന്ന വെളിപ്പെടുത്തലുമായി സീറ്റ് നിർണ്ണയ കമ്മറ്റിയിൽ അദ്ധ്യക്ഷത വഹിച്ച വ്യക്തിയും, എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗവും രംഗത്ത്.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എംഎൽഎ മുഹമ്മദ് മുഹ്സിന്റെ സീറ്റ് പേമെന്റ് സീറ്റാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നിരവധിയാളുകൾ സീറ്റിനായി പണവുമായി പാർട്ടിയെ സമീപിച്ചിരുന്നുവെന്നും അതിൽ ഒരാളാണ് മുഹ്സിൻ എന്നും എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗവും സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുത്ത സീറ്റ് നിർണ്ണയ കമ്മറ്റിയുടെ അദ്ധ്യക്ഷനുമായിരുന്ന ഇ.കെ ഷാജി ജനം ടിവിയോട് പറഞ്ഞു.
എംഎൽഎക്ക് പാർട്ടി മെമ്പർഷിപ്പുമില്ല, പാർട്ടിയുമായി പുലബന്ധം പോലുമില്ലെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗവും സിപിഐ ഓങ്ങല്ലൂർ ലോക്കൽ കമ്മറ്റി അംഗവുമായ വിപി സജീഷ് പറയുന്നു.
നേതാക്കൾ പണം മേടിച്ച് സീറ്റ് കൊടുക്കുന്നത് ഇനിയും തുടർന്നാൽ വഞ്ചിക്കപ്പെടുക സാധാരണക്കാരായ പ്രവർത്തകരാണ് എന്നതിനാലാണ് എല്ലാം പൊതു സമൂഹത്തോട് പറയുന്നത് എന്നും ഇരുവരും വ്യക്തമാക്കി.
അതേസമയം, മുഹമ്മദ് മുഹ്സിന്റെ സീറ്റിനായി സിപിഐക്ക് പണം നൽകിയത് മുസ്ലീം മതമൗലികവാദികളെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. മുൻ എം.പി എം ബി രാജേഷിനുൾപ്പെടെ സീറ്റ് കച്ചവടത്തിൽ പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.