തൃശൂര്‍: സഹയാത്രികനെന്നു കമ്മ്യൂണിസ്റ്റുകൾ കൊട്ടിഘോഷിച്ചയാളും ജനകീയ നാടകങ്ങളിലെ നായകനുമായിരുന്ന പ്രേംജിയുടെ വീട് മരം വീണു തകർന്നു. പ്രതിഷേധത്തെ തുടർന്ന് ഏറ്റെടുക്കൽ അവകാശവാദവുമായി സർക്കാർ രംഗത്ത് . കലാകാരന്മാരോട് കാലംകഴിയുമ്പോൾ കാണിക്കുന്ന അവഗണനയുടെ സാക്ഷ്യപത്രമായി, പ്രേംജിയുടെ പൂങ്കുന്നത്തെ വീട്. പ്രേംജിഎന്ന മുല്ലമംഗലത്ത് പരമേശ്വരന് ഭട്ടതിരിപ്പാടിന്റെ പൂങ്കുന്നത്തെ ‘ചരിത്രഭവനം’ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കാര്യം വീട് സന്ദര്‍ശിച്ചശേഷം മന്ത്രി വി എസ് സുനില്‍കുമാറാണ് അറിയിച്ചത്
കനത്ത മഴയിൽ കഴിഞ്ഞ ദിവസമാണ് വീടിനു മുകളിലേക്ക് മരം വീണത്. വാതോരാതെ കലാകാരന്മാരുടെ ത്യാഗത്തെക്കുറിച്ചു പ്രസംഗിക്കുകയും ഓരോ പരിപാടികൾക്കായി പിരിക്കുന്നവർ വീടിന്റെ അറ്റകുറ്റപ്പണികൾക്കുപോലും ഒന്നും ചെയ്യാറില്ലെന്നും തൃശൂരിലെ സാംസ്കാരിക പ്രവർത്തകർ കുറ്റപ്പെടുത്തി .
പുരാവസ്തു വകുപ്പും സാംസ്കാരിക വകുപ്പുമായി ചര്‍ച്ച നടത്തി വീടും പറമ്പും ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഏറെ നാളായി ഒരു അറ്റകുറ്റപ്പണികളും ചെയ്യാതെ ചോർന്നൊലിച്ചു നാശമായ വീടിനു മുകളിലാണ് മരം വീണത്. സിനിമകളിൽ മുഖം കാണിച്ചു അവസാനകാലങ്ങളിൽ ശ്രദ്ധ നേടിയിരുന്നെങ്കിലും,മുഖ്യധാര കച്ചവട സിനിമകളുടെ ഭാഗമല്ലാത്തവർക്കുണ്ടാകുന്ന അവഗണന പ്രേംജിക്കും അനുഭവിക്കേണ്ടിവന്നു എന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു . ഇന്ത്യയിലെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് വരെ നേടിയ പ്രേംജിയുടെ മരണശേഷം ഭാര്യ ആര്യ 10 വര്‍ഷം ഇവിടെ താമസിച്ചു.
അവഗണന വാര്‍ത്തയായതിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റുനേതാക്കളുടെ മുഖം രക്ഷിക്കൽ നടപടി . കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞതും പ്രേംജി നാടകങ്ങളെഴുതിയതും സാഹിത്യകാരന്മാര് ഒത്തുചേര്‍ന്നിരുന്നതുമായ വീടാണിത്. വൈലോപ്പിള്ളി ശ്രീധരമേനോന്, വയലാര്‍ രാമവര്‍മ, ഉറൂബ്, എസ് കെ പൊറ്റക്കാട്, ആറ്റൂര്‍ രവിവര്‍മ, നടന് പി ജെ ആന്റണി, സംഗീത സംവിധായകന് ബാബുരാജ്, എം എസ് നമ്പൂതിരി, ജോസഫ് മുണ്ടശ്ശേരി എന്നിവർ ഇവിടെ നിത്യസന്ദര്‍ശകരുമായിരുന്നു.
പഴയ തറവാടായിരുന്നതിനാൽ തന്നെ പ്രേംജി അഭിനയിച്ച ചില സിനിമകളുടെ ലൊക്കേഷനുമായിരുന്നു ഈ വീട്. കോഴിക്കോട്ട് ജോലി ചെയ്യവേ തൃശൂര്‍ മംഗളോദയം പ്രസിലേക്ക് ജോലി മാറിയെത്തിയപ്പോള്‍ വാങ്ങിയതാണ് പൂങ്കുന്നം റയില്‍വേ സ്റ്റേഷന് സമീപത്തെ ഈ വീട്.