കൊച്ചി: സിപിഐ നേതാക്കളെ പൊതിരെ തല്ലി പൊലീസ് . ഞാറയ്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് ഭരണ മുന്നണിയിലെ പ്രധാന കക്ഷി നേതാക്കൾക്ക് തല്ലു കിട്ടിയത്. ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് പരിക്കേറ്റു. സിപിഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
സിപിഐ ജില്ല സെക്രട്ടറി പി രാജുവിനെ എസ്.എഫ്.ഐക്കാരും കഞ്ചാവ് മാഫിയയും ചേർന്ന് ആക്രമിച്ച സംഭവത്തിൽ സിഐ മുരളി നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മാർച്ച് നടത്തിയത്. സംഘർഷമുണ്ടായിട്ടും സി.ഐ കാഴ്ച്ചക്കാരനായി നിന്നതേ ഉള്ളൂ എന്നായിരുന്നു സിപിഐയുടെ പരാതി.
ഐജി ഓഫീസ് മാർച്ചിൽ സംഘർഷമുണ്ടായതോടെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജ്ജും പ്രയോഗിക്കുകയായിരുന്നു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ സുഗതനും പരിക്കേറ്റു. തലയ്ക്കറ്റിയേറ്റ ജില്ല എക്സിക്യൂട്ടീവ് അംഗം ടിസി രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യൂണിവേഴ്സിറ്റി കോളേജ് വിഷയത്തോടെ എസ്.എഫ്.ഐയും എ.എഐ.എസ്.എഫും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സിപിഐ നേതാക്കൾക്ക് ലാത്തിയടിയേറ്റിരിക്കുന്നത്.