തിരുവനന്തപുരം: പോക്കറ്റടിക്കുകയും, പിന്നീട് ജനക്കൂട്ടത്തിന്റെ ഇടയിൽ കയറി പോക്കറ്റടിച്ചേ എന്ന് വിളിച്ച് പറഞ്ഞ് രക്ഷ നേടുകയും ചെയ്യുന്ന തരംതാണ പണിയാണ് കേരളത്തിലെ അക്രമ സംഭവങ്ങളിൽ സിപിഎം കൈക്കൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. തങ്ങളുടെ തലതിരിഞ്ഞ നയങ്ങൾക്ക് കൂട്ട് നിൽക്കാത്തവരെ, അവർ സ്വന്തം പാർട്ടിയിൽപെട്ടവരാണെങ്കിൽ പോലും, ആക്രമിക്കാൻ ഗൂഢലോചന നടത്തുകയും, ആക്രമിച്ച് ഉലനം ചെയ്യുകയും ചെയ്ത ശേഷം അക്രമത്തിന് ഇരയായവരുടെ വീടുകളിൽ എത്തി മുതലക്കണ്ണീർ ഒഴുക്കുകയും ചെയ്യുന്നു. ഇത് ജനം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഈ പ്രഹസനം സിപിഎം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരിയിലെ ഫസൽവധം മുതൽ, സിപിഎം കൊടുംപാതകം നടത്തുകയും, കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് ഇരകൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയും അതേ സമയം വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന ഹീനമായ നയമാണ് സിപിഎം പിൻതുടരുന്നത്. ആന്തൂർ സംഭവം, സിഒടി നസീർ വധശ്രമം, യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമം എന്നിവ ഒടുവിലത്തേതാണ്. യൂണിവേഴ്സസിറ്റി കോളേജ് ആക്രമവും, അതിനോട് അനുബന്ധിച്ച അക്രമ സംഭവങ്ങളും, ഫലപ്രദമായി അന്വേഷിച്ച് കുറ്റവാളികൾക്ക് എതിരെ നടപടി എടുക്കാനോ ഇടതുമുന്നണി സർക്കാർ തയ്യാറല്ല. ഒരു നിസാര കത്തിക്കുത്ത് സംഭവം മാത്രമായാണ് മുഖ്യമന്ത്രിയും സർക്കാരും ഇവയെ കാണുന്നത്.
യൂണിവേഴ്സിറ്റി ഉത്തരകടലാസുകൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതിനെ കുറിച്ചോ, പി.എസ്.സി പരീക്ഷയിൽ യൂണിവേഴ്സിറ്റി കോളേജിലെ പ്രതികൾ ഉയർന്ന റാങ്കും മാർക്കും നേടിയതിനെ കുറിച്ചോ മുഖ്യമന്ത്രിയോ, ബന്ധപ്പെട്ട അധികാരികളോ മിണ്ടുന്നില്ല.എന്നിട്ടും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് പ്രക്ഷോഭകരുടെ ആവശ്യം എന്തെന്ന് പിടികിട്ടുന്നില്ല എന്നാണ്. കേരളത്തിലൈ ജനങ്ങൾക്കാകെ അത് മനസിലായിട്ടും, അവരൊട്ടാകെ ആ ആവശ്യങ്ങളെ പിൻന്താങ്ങിയിട്ടും, മുഖ്യമന്ത്രിക്ക് മനസിലായില്ല എന്ന് പറയുന്നത് ഒന്നുകിൽ അദ്ദേഹം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ അദ്ദേഹം ഒരു മന്ദബുദ്ധിയാണെന്ന് സ്വയം വിളിച്ച് പറയുകയാണ്. ഇത് അക്രമിയേയും, അക്രമത്തേയും, അഴിമതിക്കാരെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ്.
പതിവ് പോലെ സമരപ്രഹസനവുമായി കോൺഗ്രസ്സും രംഗത്തുണ്ട്. ശബരിമല വിഷയത്തിലെന്ന പോലെ പാതി വഴിയിൽ പ്രക്ഷോഭം ഉപേക്ഷിച്ചു പോകുന്ന നടപടിയാണ് ഇന്നലെ കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്ന് ഉണ്ടായത്. ഏകപക്ഷീയമായി സെക്രട്ടറിയേറ്റ് പടിക്കലെ സമരം പിൻവലിക്കാൻ കോൺഗ്രസ് നേതൃത്വം കെ.എസ്.യുവിനോട് ആവശ്യപ്പെടുകയായിരുന്നു. സമരത്തിലാണെന്ന് നടിക്കുകയും, ജനകീയ സമരങ്ങളെ പിന്നിൽ നിന്ന് കുത്തുന്നതുമായ പാരമ്പര്യമാണ് കോൺഗ്രസിന്റേത് അതിവിടെയും ആവർത്തിക്കപ്പെടുന്നു. ഈ ഒത്തുകളി രാഷ്ട്രീയം ജനം തിരിച്ചറിയും. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിക്കുന്നു.
പിഎസ് സി പിരിച്ചുവിട്ട് നിക്ഷ് പക്ഷമതികളെ ആ സ്ഥാനത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും യൂണിവേഴ്സിറ്റി പിഎസ് സി വിഷയങ്ങളിൽ സിബിഐ അന്വേഷണം വേണമെന്നുമാവിശ്യപ്പെട്ട് 26-ാം തീയതി എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.