ചൈന സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ സോയ്ക്കാനോ ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ സ്വീകരിച്ചു. തുടർന്ന് ബോഗർ കൊട്ടാരത്തിലെത്തിയ ഷെയ്ഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും ഊഷ്മളമായ ഉപചാരങ്ങളോടെ ഇന്തോനേഷ്യൻ ഭരണാധികാരികൾ എതിരേറ്റു. 1990ൽ യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഇന്തോനേഷ്യ സന്ദർശനമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ അടിത്തറപാകിയതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യയുമായി ഊഷ്മള ബന്ധമാണ് പുലർത്തിവരുന്നത്. എണ്ണ, പാചകവാതകം, പുനരുത്പാദക ഊർജം, കാർഷിക രംഗം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ യു.എ.ഇ ഇന്തോനേഷ്യ പങ്കാളിത്തമുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിൽ സാമ്പത്തിക രംഗത്തുള്ള സഹകരണം ഭാവി വികസനരംഗങ്ങളിൽ വലിയ ശക്തിപകരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
—