ഒക്ടോബർ 15 മുതലാണ് അബുദാബിയിലെ നിരത്തിൽ സാലിക് ടോൾ നിലവിൽ വരികയെന്ന് അബുദാബി ട്രാൻസ്പോർട്ട് വകുപ്പ് സർഫേസ് ട്രാസ്പോർട്ട് വിഭാഗം ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം സെർഹാൻ അൽ ഹമൂദി അറിയിച്ചു. ഇതിനായി നാല് സാലിക് ടോൾ ഗേറ്റുകളാണ് അബുദാബിയിൽ ഉയരുക. ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവയാണിത്. തിരക്ക് കുറക്കുക, പൊതുഗതാഗം ശക്തമാക്കുക, ഇലക്ട്രിക് വാഹങ്ങളുടെ ഉപയോഗം ശക്തമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ തിരക്കേറുന്ന സമയങ്ങളായ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകിട്ട് 5 മണി മുതൽ 7 മണി വരെയും നാല് ദിർഹമാണ് സാലിക് നിരക്ക്. ബാക്കി സമയങ്ങളിലും വെള്ളിയാഴ്ച്ചയും പൊതു അവധി ദിനങ്ങളിലും രണ്ട് ദിർഹമാണ് സാലിക് നിരക്ക്. ഒരു ദിവസം പരമാവധി 16 ദിർഹമാണ് ഒരു വാഹനത്തിൽ നിന്ന് സാലിക് നിരക്ക് ഈടാക്കുക. സാലിക് രജിസ്ട്രേഷനായുള്ള ഓൺലൈൻ സംവിധാനം ആഗസ്ത് 30 മുതൽ പ്രവർത്തനക്ഷമമാവും. വാഹനത്തിന്റെ നമ്പർ പ്ലേറ്റിലാണ് രജിസ്ട്രേഷൻ നടത്തുക. തുടർന്ന് യൂസർ ഐഡിയും രഹസ്യ കോഡും എസ്.എം.എസ് ആയി ലഭിക്കും. ഇതുപയോഗിച്ചാണ് അക്കൗണ്ടിൽ പണം നിറക്കേണ്ടത്. അക്കൗണ്ട് ബാലൻസ് എസ്.എം.എസായി അറിയാൻ കഴിയും. ഇതിനായി പ്രത്യേക ചിപ്പ് വാഹനത്തിൽ ഘടിപ്പിക്കേണ്ട ആവശ്യമില്ല.
ഗേറ്റ് കടക്കുന്ന വാഹന നമ്പർ സ്കാൻ ചെയ്ത് പണം ഈടാക്കുന്ന സംവിധാനമാണ് നിലവിൽ വരിക.ആംബുലൻസുകൾ, സായുധ സേനയുടെയും അഗ്നി ശമന സേനയുടെയും വാഹനങ്ങൾ, പൊതു ബസുകൾ, മോട്ടോർ സൈക്കിളുകൾ, അംഗീകൃത ടാക്സികൾ, അംഗീകൃത സ്കൂൾ ബസുകൾ, ചുരുങ്ങിയത് 26 പേരെ ഉൾക്കൊള്ളുന്ന പാസഞ്ചർ ബസുകൾ, പോലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വാഹനങ്ങൾ, ഇലക്ട്രിക് വാഹങ്ങൾ, ട്രൈലറുകൾ എന്നിവയെ സാലിക് ടോളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാലിക് രജിസ്ട്രേഷൻ നടത്താത്ത വാഹങ്ങൾക്ക് വലിയ പിഴയും ശിക്ഷയായി ലഭിക്കും.
രജിസ്ട്രേഷൻ നടത്താതെ ഗേറ്റ് കടന്ന വാഹനത്തിന് ആദ്യ തവണ പത്ത് ദിവസം രജിസ്ട്രേഷൻ നടപടിക്കായി അനുവദിക്കും. ഈ കാലാവധിക്ക് ശേഷവും രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഗേറ്റ് കടന്നാൽ ആദ്യ ദിനം 100 ദിർഹമാണ് പിഴ. രണ്ടാം ദിനം 200 ദിർഹമായും മൂന്നാം ദിനം 400 ദിർഹമായും പിഴ നിരക്ക് ഉയരും. ഇത് പരമാവധി 10,000 ദിർഹം വരെയാവും. അബുദാബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനം സാലിക്ക് അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ കടന്നുപോയാൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ നൽകും. സാലിക് ഒഴിവാക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയാൽ 10,000 ദിർഹമാണ് പിഴ. രജിസ്ട്രേഷൻ ഇ പേയ്മെന്റ് മെഷീനുകളോ, സാലിക്ക് ഗേറ്റുകളോ നശിപ്പിച്ചാൽ 10,000 ദിർഹം പിഴ ചുമത്തും.