പൊതു ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്ന് ദുബായ് ഷാർജ ഫെറി സർവീസ് പ്രവർത്തനം ആരംഭിച്ചു. ദുബായ് അൽ ഗുബൈബക്കും, ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനും ഇടയിൽ ദിവസേന 42 ഫെറി സർവീസുകളാണ് ഇരു സ്റ്റേഷനുകളിൽ നിന്നുമായി ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട് അതോറിട്ടിയാണ് ഷാർജയിലേക്ക് ഫെറി സർവീസ് ആരംഭിക്കുന്നത്. ഷാർജ, ദുബായ് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്ന ഫെറി സർവ്വീസ് ആരംഭിക്കുന്നത് ദുബായ് അൽഗുബൈബ മറൈൻ സ്റ്റേഷനും, ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിച്ചാണ് . ദിവസേന 42 സർവീസുകളാണ് രണ്ടു സ്റ്റേഷനുകളിൽ നിന്നുമായി ഇപ്പോൾ ഉള്ളത്. ജലഗതാഗത സൗകര്യം വിപുലപ്പെടുത്താനുള്ള ദുബായ് ആർ ടി എ യുടെ പദ്ധതിയുടെ ഭാഗമായാണ് ഫെറി സർവീസ് പ്രവർത്തനം തുടങ്ങുന്നത്.
ഒരു വര്ഷം 1.3 മില്യൺ യാത്രക്കാർക്ക് ഫെറി സർവീസ് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിൽവർ ക്ളാസ് ടിക്കറ്റ് നിരക്ക് 15 ദിർഹവും, ഗോൾഡ് ക്ളാസ്സിലേത് 25 ദിർഹവുമാണ്. യാത്രക്കാർക്ക് സൗജന്യ വൈ ഫൈ സൗകര്യവും ലഭിക്കും. ഇരു സ്റ്റേഷനുകളും തമ്മിലുള്ള യാത്രാ സമയം 35 മിനിട്ടാണ്. ഷാർജയിൽ നിന്ന് രാവിലെ അഞ്ചു മണിക്കാണ് ദിവസേന സർവീസ് ആരംഭിക്കുന്നത്.
ദുബായിൽ നിന്നുള്ള സർവീസ് രാവിലെ 5 .15 നാരംഭിക്കും. രാത്രി എട്ടു മണിക്ക് ദുബായിൽ നിന്നും അവസാന സർവീസ് ആരംഭിക്കും. രാവിലെ 9 മണി വരെയും വൈകിട്ട് 4 മണി മുതലും അര മണിക്കൂർ ഇടവേളകളിൽ സർവീസുകൾ ഉണ്ടാകും. സൗജന്യ പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങളും ഫെറി സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. 125 യാത്രക്കാരെ ഉൾക്കൊള്ളാനാകുന്ന, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഫെറി ബോട്ടുകളാണ് സേവനത്തിനു ഉപയോഗിക്കുന്നത് എന്ന് ദുബായ് ആർ ടി എ ഡയറക്ടർ ജനറൽ മാതർ അൽ തയാർ അറിയിച്ചു.