കോഴിക്കോട്: എല്ലാദിവസവും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രിയെ വിമർശിക്കണമെന്ന് പറഞ്ഞാൽ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം സംഭവത്തിൽ താൻ പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചവർക്ക് പാർട്ടി ബോധമില്ലെന്നും കാനം കോഴിക്കോട്ട് പറഞ്ഞു.
അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടത്. പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. അവർ ചെയ്തത് പാർട്ടി വിരുദ്ധ പ്രവർത്തനമാണ്. പോസ്റ്റർ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് പോകും. മകനെതിരെയുള്ള വിവാദം കാര്യമാക്കുന്നില്ല. തനിക്ക് മകൻ ഉണ്ടായത് ഇപ്പോഴല്ല.
എംഎൽഎയ്ക്കെതിരായ മർദനത്തിൽ കലക്ടറുടെ റിപ്പോർട്ട് വന്ന ശേഷം പ്രതികരിക്കാം. പോലീസ് റിപ്പോർട്ടിലല്ല മജിസ്ട്രേറ്റ് റിപ്പോർട്ടിലാണ് വിശ്വാസമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.