ജയ്പൂർ : രാജസ്ഥാനിലെ അൽവാറിൽ പശുക്കൊള്ളക്കാർ നാട്ടുകാർക്ക് നേരേ വെടിവെച്ചതിൽ ഒരാൾക്ക് പരിക്കേറ്റു. അൽവാറീലെ പഹാരി ഗ്രാമത്തിലാണ് സംഭവം. പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ചെന്ന ഗ്രാമീണർക്ക് നേരേയാണ് കൊള്ളക്കാർ വെടിയുതിർത്തത്.
പതിനഞ്ചോളം പശുക്കളെ മോഷ്ടിച്ചു കൊണ്ടു പോകുന്നത് കണ്ട ഗ്രാമീണർ കൊള്ളക്കാരെ തടഞ്ഞു നിർത്തിയതോടെയാണ് വെടിയുതിർത്തത്. രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. അതേസമയം കൂടുതൽ ഗ്രാമീണർ സംഘടിച്ചെത്തി മോഷ്ടാക്കളെ പിടികൂടി. സംഘർഷത്തിൽ മോഷ്ടാക്കളിലൊരാൾക്ക് മർദ്ദനമേറ്റു. പരിക്കേറ്റ സലിം എന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ പശുക്കൊള്ളക്കാരിൽ നിന്നും മുന്നൂറോളം പശുക്കളെ ബിഎസ്എഫ് ഈയിടെ രക്ഷപ്പെടുത്തിയിരുന്നു. പശുക്കളുടെ കഴുത്തിൽ ബോംബ് കെട്ടിവെച്ച് നദിയിലൂടെ ഒഴുക്കിയാണ് കടത്താൻ നോക്കിയത്. പശുക്കളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ബിഎസ്എഫ് ജവാന്മാരെ അപകടപ്പെടുത്താൻ ഉദ്ദേശിച്ചാണ് ബോംബുകൾ കെട്ടിവെക്കുന്നതെന്ന് ബിഎസ്എഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ടായിരത്തോളം പശുക്കളേ രക്ഷപ്പെടുത്തിയതായും പത്രക്കുറിപ്പിൽ പറയുന്നു.
പശു മോഷണത്തിനായി ഉത്തരേന്ത്യയിൽ പലയിടത്തും ആയുധധാരികളായ ക്രിമിനൽ സംഘങ്ങൾ വ്യാപകമാണ് . പശുക്കളെ മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കുന്ന ഗ്രാമീണരെ ഇവർ ആക്രമിക്കുന്നതും പതിവാണ്.