ന്യൂഡൽഹി : വാലാബാഗ് സ്മാരക നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ബിൽ ലോക്സഭ പാസാക്കി. ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ കൊണ്ടു വന്ന നിയമമാണ് ഇത്. സ്മാരക ട്രസ്റ്റിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥിരം മെംബർ ആകുന്ന വകുപ്പാണ് ഭേദഗതി ചെയ്തത്.
ചെയർ പേഴ്സണായി പ്രധാനമന്ത്രിയും അംഗങ്ങളായി പ്രതിപക്ഷ നേതാവ് , സാംസ്കാരിക വകുപ്പ് മന്ത്രി, പഞ്ചാബിന്റെ ഗവർണറും മുഖ്യമന്ത്രിയും , കേന്ദ്രം നിർദ്ദേശിക്കുന്ന പ്രമുഖരായ മൂന്നുപേരും ഉൾപ്പെടുന്ന ട്രസ്റ്റിൽ കോൺഗ്രസ് പ്രസിഡന്റും ഇതുവരെ അംഗമായിരുന്നു. എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥിരം അംഗമായിരിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി അവതരിപ്പിച്ചത്.
അതേസമയം ഭേദഗതിക്കെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. കോൺഗ്രസിന്റെ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ അവഹേളിക്കുന്നതാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസിനെ പിന്തുണച്ചു. എന്നാൽ ഈ കോൺഗ്രസ് പഴയ കോൺഗ്രസല്ലെന്ന് വ്യക്തമാക്കാനും തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ് മറന്നില്ല.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഭേദഗതി ബിൽ ലോക്സഭയിൽ പാസായിരുന്നെങ്കിലും രാജ്യസഭയിൽ ബിൽ പാസാക്കാനായിരുന്നില്ല.