കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രവും വെള്ളത്തില്‍. കൊട്ടിയൂരില്‍ വ്യാഴായ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു അര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വളപ്പട്ടണം പുഴ കരകവിഞ്ഞൊഴുകി ഇരിട്ടി നഗരം വെള്ളത്തിലാണ്.
പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്.അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെളളം കയറി ജില്ലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൊട്ടിയൂര്‍ നെല്ലിയോടിയില്‍ തന്നെയാണ് ഇത്തവണയും ഉരുള്‍പൊട്ടിയത്. ആളപായം ഉണ്ടായില്ലെങ്കിലും 300 ഏക്കറോളം കൃഷി നശിച്ചു.
ഇരിട്ടി നഗരത്തില്‍ പല കടകളിലും വെള്ളം കയറി. പുഴയില്‍ വലിയ തോതില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയില്ലെന്ന് പരാതിയുണ്ട്. ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലമാണ് ഇരിട്ടി പുഴയില്‍ വെള്ളം ഉയര്‍ന്നത്.
ഇരിക്കൂറില്‍ ഒരു പ്രദേശത്തെ 15 ഓളം വീടുകള്‍ മുങ്ങിയ അവസ്ഥയിലാണ്. ഇരിട്ടിയില്‍ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടുതല്‍പേരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന.