ന്യൂഡൽഹി : ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ സിപിഐ ,എൻ സിപി പാർട്ടികളുടെ ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യത . ദേശീയ പാർട്ടി സ്ഥാനത്തിനു ചേരും വിധത്തിൽ സീറ്റോ ,വോട്ടോ പോലും ഇരു പാർട്ടികൾക്കും ലഭിച്ചിട്ടില്ലെന്നും സ്ഥാനം നഷ്ടമാകാതിരിക്കാൻ കാരണം കാണിക്കണമെന്നും കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികൾക്കും നോട്ടീസ് നൽകിയിരുന്നു .
ആഗസ്റ്റ് 5 വരെയാണ് മറുപടി നൽകാൻ പാർട്ടികൾക്ക് കമ്മീഷൻ സമയം അനുവദിച്ചിരുന്നത് . എന്നാൽ പാർട്ടികളുടെ ദേശീയ സ്ഥാനത്തെ കുറിച്ചുള്ള പരിശോധന 2024 ലെ തെരഞ്ഞെടുപ്പ് വരെ നീട്ടി വയ്ക്കണമെന്നാണ് ചില പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് .മാത്രമല്ല ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടികളിലൊന്നാണ് തങ്ങളുടേതെന്നും തങ്ങൾ സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്തിരുന്നെന്നും ഇതു ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദാക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.
2014 ലെ തെരഞ്ഞെടുപ്പിനു ശേഷം തന്നെ ബിഎസ്പി,സിപിഐ,എൻസിപി പാർട്ടികളുടെ ദേശീയ പാർട്ടി സ്ഥാനം പിൻവലിക്കാൻ കമ്മീഷൻ ആലോചിച്ചിരുന്നു . പാർട്ടികളുടെ അഭ്യർത്ഥനയെ തുടർന്ന് അത് 2019 ലേക്ക് മാറ്റുകയായിരുന്നു .
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് ലോക്സഭയിൽ ആകെ ലഭിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് അംഗങ്ങളെ മാത്രമാണ് . 1968ലെ ഉത്തരവ് പ്രകാരം മൂന്ന് നിബന്ധനകളാണ് ഇന്ത്യയിൽ ഒരു പാർട്ടിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത് . 1 . മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി പതിനൊന്ന് എം പി മാർ 2 . നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടും , നാലു എം പി മാരും , 3 . നാലു സംസ്ഥാനങ്ങളിൽ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാർട്ടി പദവി.
സിപിഎമ്മിനാകട്ടെ കഷ്ടിച്ച് ആറു ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത് . ബംഗാളിലും , ത്രിപുരയിലും മൂന്നാം സ്ഥാനത്താണ് പാർട്ടി . ഏക കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലാകട്ടെ ആകെയുള്ള കനൽ നഷ്ടമാകാതിരിക്കാൻ ആലപ്പുഴ മാത്രം കിട്ടി .
എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പോടെ നഷ്ടമാവുകയാണ് . കേരളത്തിൽ നിന്നുള്ള ഒരു സീറ്റും ,തമിഴ്നാട്ടിൽ നിന്നുള്ള 4 സീറ്റും അടക്കം ലോക്സഭയിൽ ആകെയുള്ളത് അഞ്ചു എം പി മാർ മാത്രം .
കഴിഞ്ഞ തവണ രണ്ട് സ്വതന്ത്ര എം പി മാരെ കൂടി ക്വാട്ടയിൽ ഉൾപ്പെടുത്തിയാണ് സിപിഎം ദേശീയ പാർട്ടി പദവിയ്ക്ക് അപേക്ഷ നൽകിയത് . മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കൂടി കണ്ടാണ് ദേശീയ പാർട്ടികളുടെ പട്ടികയിൽ സിപിഎമ്മിനെ ഉൾപ്പെടുത്തിയിരുന്നത് .