ആലപ്പുഴ: മഴ കുറഞ്ഞിട്ടും പ്രളയക്കെടുതി ഒഴിയാതെ ആലപ്പുഴ. കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ മടവീഴ്ച്ച തുടരുന്നു. ആയിരത്തി അഞ്ഞൂറോളം വീടുകള്‍ വെള്ളത്തിലായി. റോഡ് ഗതാഗതവും ജില്ലയില്‍ താറുമാറായിരിക്കുകയാണ്.
കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലയിലാണ് പ്രളയക്കെടുതി രൂക്ഷമായിട്ടുള്ളത്. ഈ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. മേഖലയില്‍ വ്യാപകമായി പാടശേഖരങ്ങളില്‍ പുറംബണ്ടുകള്‍ തകര്‍ന്ന് പ്രളയജലം ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷി ഇടങ്ങളിലേക്കും കേറിയത് വ്യാപക നാശനഷ്ടത്തിന് കാരണമായിട്ടുണ്ട്.
കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കൈനകരിയില്‍ കനകശ്ശേരി പാടത്തും ആറുപങ്ക് , ചെറുകാലി കായല്‍ എന്നിവിടങ്ങളിലും മടവീണു. ഇതോടെ 700 ഏക്കറിലെ നെല്‍കൃഷി പൂര്‍ണ്ണമായി നശിക്കുകയും 600 ഓളം വീടുകളില്‍ വള്ളം കയറുകയും ചെയ്തു. ഇവരെ ദുരന്തനിവാരണ സേന സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയാണ്. പുളിങ്കുന്നിലെ വടക്കേക്കരി-മാടത്തന്കരി പാടത്തും വീയപുരത്തെ അച്ചനാരി – പുത്തന്കേരി പാടത്തും ചെറുതനയിലും മടവീഴ്ച്ചയുണ്ടായി വ്യാപകനാശമാണ് ഉണ്ടായത്.
ജില്ലയിലെ ആലപ്പുഴ -ചങ്ങനാശേരി സംസ്ഥാന പാതയിലടക്കം വെള്ളം കയറിയതോടെ റോഡ് ഗതാഗതവും താറുമാറായി. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഇപ്പോഴും ശക്തമായി തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന മുന്നറിയിപ്പും ആശങ്ക സൃഷ്ടിക്കുന്നു. എന്നാല്‍ കിഴക്കന്‍ മേഖലയിലും ആലപ്പുഴയിലും മഴയുടെ ശക്തികുറഞ്ഞത് ആശ്വാസകരമാണ്.