അബുദാബി: പ്രളയവും പ്രകൃതി ദുരന്തവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന് പ്രവാസി സമൂഹം കരുത്തും സാന്ത്വനവുമായി മാറണമെന്ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അടിയന്തിരയോഗം ചേര്‍ന്ന് ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ നാടിന് കൈത്താങ്ങാകുവാന്‍ പ്രവാസി മലയാളികള്‍ക്ക് എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നടിന്റെ അവസ്ഥ വിലയിരുത്തുന്നതിനുമാണ് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റേയും സഹോദര അമേച്ച്വർ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.
ഒരു മഹാ പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കെയാണ് ഇരുട്ടടിയെന്നോണം കേരളം മറ്റൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് സെന്ററിന്റെ പൊതു പരിപാടികള്‍ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചുകൊണ്ട് ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ യോഗം തീരുമാനിച്ചു.അബുദാബി ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് മധു പരവൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി. ബിജിത് കുമാര്‍, ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രശേഖരന്, ബാബു വടകര (യുവകലാ സാഹിതി), സഫറുള്ള പാലപ്പെട്ടി, ലായിന മുഹമ്മദ്, എന്‍.വി. മോഹനന്, സി. കെ. ഷരീഫ്, നികേഷ്, മനോരഞ്ജന്‍, ജയേഷ് വട്ടക്കാട്ടില്‍, അര്‍പ്പിത് തമ്പി, കണ്ണന് ദാസ്, നിഷാം, നിഥിന്, നാസര്‍ മേപ്പാടി, സലീം ചോലമുഖത്ത്, ജസ്റ്റിന്, കെ. വി. മണികണ്ഠന്, റഫീഖ് സക്കറിയ, മിനി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.