മതസാഹോദര്യത്തിന്റെ വിളംബരവുമായി ഏഴ് പതിറ്റാണ്ടിന് ശേഷം ഡിസംബർ 23 മുതൽ 29 വരെ കാസർകോട് കല്യോട്ട് നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് യുഎഇയിൽ വൻ ഒരുക്കം. വിവിധ എമിറേറ്റുകളിലെ വ്യത്യസ്ത ജാതി മതസ്ഥരായ 401 പേരെ ഉൾപ്പെടുത്തിയുള്ള യുഎഇ തല ആഘോഷക്കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ രൂപീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ട്രഷറർ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തകൻ ഇഖ്ബാൽ അബ്ദുൽ ഹമീദ് ഹദ്ദാദ് നഗർ മുഖ്യാതിഥിയായിരുന്നു. അഡ്വ.ബാബുരാജ്, പി.വി.സുരേഷ്, പത്മകുമാർ മൂരിയാനം, ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ജാബിർ, മുരളീധരൻ നായർ ബറാകാത്ത്, ഗോപി അരമങ്ങാനം, ചന്ദ്രൻ ഇരിയ, ആർ.കെ.പെരിയ, വിവിധ ക്ഷേത്ര കഴകം ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. പ്രസിഡൻ്റ് രമേശൻ അധ്യക്ഷത വഹിച്ചു. യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പീതാംബരൻ സ്വാഗതവും വേണുഗോപാൽ നന്ദിയും പറഞ്ഞു.
ഉത്തരമലബാറിലെ പ്രമുഖ യാദവ കഴകങ്ങളിൽ പ്രധാനപ്പെട്ടതും ഏകദേശം 2500 വർഷങ്ങളിലേറെ പഴക്കമുള്ളതും 250ലേറെ യാദവ കുടുംബങ്ങളുടെ കേന്ദ്രസ്ഥാനവുമാണ് കല്യോട്ട് ഭഗവതി ക്ഷേത്ര കഴകം. ആകെ രണ്ട് ലക്ഷത്തിലേറെ അംഗങ്ങൾ ഉണ്ട്. ഏഴ് 717 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടം ചരിത്ര സംഭവമാക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഇതിനായി വിവിധ ജാതി മതസ്ഥരുൾപ്പെടുന്ന 10001 അംഗ സ്വാഗത സംഘം നാട്ടിൽ പ്രവർച്ചുവരുന്നു. കല്യോട്ട് ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിൽ പെരുങ്കളിയാട്ടം നടന്നുവെന്ന കേട്ടറിവ് മാത്രമുള്ള തലമുറയ്ക്ക് ചരിത്ര സംഭവം കണ്ടറിയാനുള്ള അപൂർവാവസരമായിരിക്കുമെന്ന് നാട്ടിൽ നിന്നെത്തിയ സ്വാഗത സംഘം ചീഫ് കോ ഒാർഡിനേറ്റർ അഡ്വ.ബാബുരാജ് പറഞ്ഞു. കല്യോടൻ തറവാട്ടുകാരണവരാൽ അമ്മയെ ദർശിക്കാൻ സൗഭാഗ്യം ലഭിച്ച മണ്ണിൽ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അമ്മയുടെ തിരുമുടി ഉയർന്നു കാണാൻ കാത്തിരിക്കുകയാണ് നാട്ടുകാരും ക്ഷേത്ര കുടുംബാംഗങ്ങളും. മഹോത്സവ ചടങ്ങുകൾ 12 ദിവസത്തെ അഷ്ടമംഗല്യ പ്രശ്ന ചിന്തയിലൂടെ രൂപപ്പെടുത്തിയിരിക്കുകയാണ്.
താന്ത്രികാചാര്യന്റെ തൃക്കരങ്ങൾ കൊണ്ട് കൊടിയേറ്റ് നടത്തുന്നതോടെയായിരിക്കും ഉത്സവാരംഭം. 52 തെയ്യങ്ങൾ നിറഞ്ഞാടും. 29നായിരിക്കും ഭഗവതിയുടെ തിരുമുടിയുത്സവം. പാലമരങ്ങളും മുളയുമുപയോഗിച്ച് നിർമിക്കുന്ന പ്രത്യേക ക്ഷേത്ര സമുച്ചയത്തിലായിരിക്കും ചടങ്ങുകൾ. പ്രവാസികൾക്ക് ഉത്സവത്തിൽ പങ്കെടുക്കാനായി നാട്ടിലെത്താൻ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തും. കൂടാതെ, ക്ഷേത്ര പരിസരത്ത് പ്രവാസികൾക്ക് പ്രത്യേക പവലിയനും കൂട്ടായ്മയും നടത്തുമെന്നും അഡ്വ.ബാബു രാജ് പറഞ്ഞു. എണ്ണായിരം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ആകെ അഞ്ച് ലക്ഷം പേർക്ക് ഭക്ഷണം ലഭ്യമാക്കും. യുഎഇ കൂടാതെ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും പ്രചാരണം നടത്തും.
സ്വാഗത സംഘം ഭാരവാഹികൾ: ഇഖ്ബാൽ അബ്ദുൽ ഹമീദ്, നാരായണൻ നായർ, തച്ചങ്ങാട് ബാലകൃഷ്ണൻ, നാരായണൻ മുളവന്നൂർ, ഇ.പി.ജോൺസൺ, വേണു(മുഖ്യ രക്ഷാധികാരിമാർ ), ദാമോദരൻ പുല്ലൂർ, മുഹമ്മദ് ജാബിർ, പ്രമോദ് മളിക്കാൽ, മാധവൻ കാഞ്ഞങ്ങാട്, എം.കെ. വേണുഗോപാൽ, ഫൽഗുണൻ കമ്പിക്കാനം, ചന്ദ്രൻ ഇരിയ, ഗോപി അരമങ്ങാനം, എ.പി.കുമാരൻ(രക്ഷാധികാരിമാർ), റാഫി പട്ടേൽ, രാജൻ പയ്യന്നൂർ, രാജൻ എടാട്ട്, കുമാരൻ മടിക്കൈ, കെ.ടി.നായർ, അശോകൻ എടയില്യം, രഞ്ജിത് കോടോത്ത്, പ്രസാദ് മടിക്കൈ(ഉപദേശക സമിതി), മുരളീധരൻ നമ്പ്യാർ ബരാക്കാട്(ചെയർമാൻ), വേണു പാലക്കാൽ, കൃഷ്ണൻ കക്കോട്ടമ്മ, ജനാർദ്ദനൻ പുല്ലൂർ(വർക്കിങ് ചെയർമാൻ), പീതാംബരൻ കെ.ആറംപള്ളം(ജനറൽ കൺവീനർ ), സുകുമാരൻ കീക്കാനം, സുകുമാരൻ വയലപ്പുറം, പവിത്രൻ നിട്ടൂർ, പ്രമോദ് കൂട്ടക്കനി, ആര്.കെ.പെരിയ, ദിവാകരൻ വേങ്ങയിൽ(കൺവീനർമാർ), ടി.വി.സുരേഷ് കുമാർ(ട്രഷറർ), പി.കരുണാകരൻ(ജോയിൻ്റ് ട്രഷറർ), മണി പി.കല്യോട്ട്, എ.വി.മധു(കൊ ഓർഡിനേറ്റേഴ്സ്).