തിരുവനന്തപുരം: തുടരെ തുടരെ ആവര്‍ത്തിക്കുന്ന ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും മൂലമുള്ള ദുരന്തം കുറയ്ക്കാനുള്ള മാര്‍ഗ്ഗം തേടി സര്‍ക്കാര്‍ കൂടുതല്‍ പഠനത്തിന് ഒരുങ്ങുന്നു. കൂടുതല്‍ പഠനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിവിധ ഏജന്‍സികളും സര്‍വകലാശാലകളും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതികളില്‍നിന്ന് കരകയറുന്നതിനിടെയാണ് ഇത്തവണ വീണ്ടുമൊരു വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും കേരളത്തെ വീണ്ടും ഉലച്ചത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തെ മുന്‍നിര്‍ത്തി മുന്‍കരുതല്‍ എടുത്തതിനാല്‍ ഇത്തവണ കൂടുതല്‍ നാശനാഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചു. എന്നാലും വയനാട്, നിലമ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ദുരിതത്തിന്റെ വ്യാപ്തി കൂടുതലായിരുന്നു. പലയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ പേരുടെ ജീവനെടുത്തു.
ഈ സാഹചര്യത്തിലാണ് കൂടുതല്‍ പഠനം ആവശ്യമാണെന്ന നിഗമനത്തിലെത്തിയത്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ക്കും ബോധവത്കരണത്തിനും പ്രാദേശികമായ സഹായം ആവശ്യമാണ്. ഇതുണ്ടാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊക്കെ മുന്നില്ക്കണ്ടായിരിക്കും ഇനിയുള്ള പഠനങ്ങള്‍.
കേരളത്തിലെ പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി വിദേശ സര്‍വകലാശാലയടക്കം പലരുംപഠനം നടത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനവും നിര്‍ദേശങ്ങളും നേടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് സി.ഇ.ഒ.യുമായ ഡോ. വി. വേണു പറഞ്ഞു.