തൃശൂര്‍: കനത്ത മഴയിലും സ്വന്തം ജീവനെകുറിച്ച് പോലും ആശങ്കയില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് അഴീക്കോട് കടലോരം ജാഗ്രതാസമിതി അംഗങ്ങള്‍. കേരളം നേരിടുന്ന പ്രളയദുരന്തത്തെ അതിജീവിക്കാന്‍ നിര്‍ലോഭമായ സഹകരണമാണ് ജാഗ്രതാ സമിതിയംഗങ്ങള്‍ നല്‍കുന്നത്. സമിതിയുടെ കീഴില്‍ 11 ബോട്ടുകളാണ് സുരക്ഷാ ടീമുമായി ജാഗ്രതാസമിതിയുടെ കീഴില്‍ വിവിധ ഇടങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.
മലപ്പുറം, പാലക്കാട്, വടക്കാഞ്ചേരി, മാള, പറപ്പൂക്കര തുടങ്ങി വിവിധ ഇടങ്ങളിലേക്ക് പോയ ബോട്ടുകളില്‍ പലതും ഇന്നലെ തിരിച്ചെത്തി. തിരിച്ചെത്തിയവ എപ്പോള്‍ വേണമെങ്കിലും അടുത്ത യാത്രയ്ക്ക് സുസജ്ജമാണെന്ന് ജാഗ്രതാസമിതി ചെയര്മാന് അഷ്റഫ് പൂവത്തിങ്കല്‍ പറഞ്ഞു. മലപ്പുറം കവളപ്പാറയില്‍ 16 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്ത്തനത്തിലുളളത്. മലമ്പുഴയിലേക്ക് പോയ രക്ഷാസംഘം തിങ്കളാഴ്ച തിരിച്ചെത്തി. ചൊവ്വാഴ്ച അഴീക്കോട് നിന്നും മാളയില്‍ നിന്നുമായി നാല്പതഗസംഘം നിലമ്പൂരിലേക്കും പുറപ്പെട്ടു.
തീരദേശത്തെ മാത്രമല്ല, മറ്റ് ജില്ലകളില്‍ നടക്കുന്ന പ്രകൃതി ദുരങ്ങളേയും ജാഗ്രതയോടെ നേരിടുകയാണ് ഇവര്‍. ജില്ലയിലെ തീരദേശ മേഖലയുടെ സുരക്ഷ ശക്തമാക്കുവാനാണ് ജില്ലാതല കടലോര ജാഗ്രതാസമിതി അഴീക്കോട് രൂപീകൃതമായത്. കടല്‍ വഴിയുള്ള ദേശ വിരുദ്ധ ശക്തികളുടെ ആക്രമണം തടയുന്നതിന് അഴീക്കോട് തീര ദേശപോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കടലോര ജാഗ്രതാ സമിതിയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അഴീക്കോട് തീരദേശപോലീസിന്റെയും ഫിഷറീസ് വകുപ്പിന്റെയും നാട്ടുകാരുടെയും പൂര്‍ണമായ സഹകരണത്തോടെയാണ് ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം.