ന്യൂഡൽഹി : ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . സംഘർഷമുണ്ടായാൽ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്ന നയത്തിനാണ് മാറ്റം വരുക . ആ നയത്തിനു മാറ്റം വരുമോ എന്നത് സാഹചര്യം അനുസരിച്ചായിരിക്കുമെന്നു രാജ് നാഥ് സിംഗ് പറഞ്ഞു .
പൊഖ്റാനിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് രാജ് നാഥ് സിംഗ് ഇന്ത്യ നീക്കങ്ങൾ കടുപ്പിക്കുകയാണെന്ന സൂചന നൽകിയത് . ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുന്നുണ്ട്. ഭാവിയില്‍ അതിന് എന്ത് സംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചായിരിക്കും .
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്റാന്‍. അവിടെ എത്തിയ രാജ്നാഥ് സിംഗ് വാജ്പേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .
ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കും മുൻപ് ഒരു വട്ടം കൂടി ചിന്തിക്കണമെന്ന മുന്നറിയിപ്പ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരുന്നു . ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നുമാണ് മോദി അന്ന് പാകിസ്ഥാനു മുന്നറിയിപ്പ് നൽകിയത്