ന്യൂഡൽഹി ; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള നീക്കങ്ങളെ മുൻപ് കമ്മ്യൂണിസ്റ്റും , കോൺഗ്രസും പിന്തുണച്ചിരുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു . അദ്ദേഹം ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു ലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് .
1964 ൽ ലോക്സഭയിൽ നടന്ന ഒരു ചർച്ചയിലാണ് കശ്മീർ വിഷയം ഉന്നയിക്കപ്പെട്ടത് . ഉത്തർപ്രദേശിൽ നിന്നുള്ള ലോക്സഭാംഗമായ പ്രകാശ് വീർ ശാസ്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയത് . 12 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത് . അതിൽ 7 പേർ കോൺഗ്രസ് അംഗങ്ങളാണ് . റാം മനോഹർ ലോഹ്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു . ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ്,കമ്മ്യൂണീസ്റ്റ് നേതാക്കൾ എല്ലാം തന്നെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണമെന്ന അഭിപ്രായമാണ് ഉയർത്തിയത് .
സിപിഐ യുടെ അംഗമായ സർജ്ജു പാണ്ഡെ , മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ഗുൽസാരിലാൽ നന്ദ അടക്കമുള്ളവരും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണമെന്ന് തന്നെയാണ് ആവശ്യപ്പെട്ടത് .
ഇന്ത്യയുടെ അഖണ്ഡതയ്ക്കും , ഐക്യത്തിനും ഭരണഘടന അനുച്ഛേദം 370 ആ നിമിഷം റദ്ദാക്കിയാൽ അത്രയും നന്ന് എന്നാണ് കമ്മ്യൂണിസ്റ്റ് , കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടതെന്നും വെങ്കയ്യ നായിഡു പാർലമെന്റ് രേഖകളെ ഉദ്ദരിച്ച് വ്യക്തമാക്കി .