യുഎഇ സ്വദേശികള്‍ക്ക് അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വീസ ആരംഭിച്ചതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.അബുദാബി ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൾടിപ്പിൾ എൻട്രി വീസ അനുവദിക്കുന്നതിനുള്ള സംവിധാനം ബിഎൽഎസ് ഇന്റർനാഷനൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിക്കഴിഞ്ഞുതായി സ്ഥാനപതി പറഞ്ഞു. 2017ൽ തന്നെ ഈ വീസ അനുവദിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിനാൽ വൈകുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.പുതിയ വീസ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികരാഷ്ട്രീയവാണിജ്യ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇയിൽ നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യംകൂടിയിതിന് പിന്നിലുണ്ട്.