കൊച്ചി: അഴിമതിക്കും,അനീതിക്കുമെതിരായ പോരാട്ടത്തിൽ ടി.പി സെൻകുമാറിന് ഇനി വക്കീൽ കുപ്പായത്തിന്റെ കരുത്തും. നിയമ പോരാട്ടത്തിലൂടെ എൽ ഡി എഫ് സർക്കാരിനെ അടിയറവ് പറയിപ്പിച്ച മുൻ ഡി ജി പി ടി.പി സെൻകുമാർ കൊച്ചിയിൽ അഭിഭാഷകനായി.
പോലീസ് മേധാവിയായിരുന്ന ടി.പി സെൻകുമാറിനെ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ തൽസ്ഥാനത്തുനിന്നും നീക്കിയെങ്കിലും മാസങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷം അദ്ദേഹം പോലീസ് മേധാവിയായി തരികെയെത്തിയിരുന്നു. നീതി നിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും,സി പി എമ്മിന്റെയും കണ്ണിലെ കരടായിരുന്നു എന്നും ടി പി സെൻകുമാർ.
എന്നാൽ പിന്നീടങ്ങോട്ട് നീതിമാനായ പോലീസ് ഓഫീസർ കേസുകളാൽ വേട്ടയാടപ്പെട്ടു. ഇതിൽ പലതും കോടതികൾ തള്ളിക്കളഞ്ഞെങ്കിലും നിയമപോരാട്ടങ്ങളിൽ കരുത്താകാൻ അഭിഭാഷക കുപ്പായം അണിയുകയാണ് ടി പി സെൻകുമാർ. വിശ്രമിക്കാൻ ഇനിയും ഉദ്ദേശമില്ലാത്തതിനാലാണ് അഭിഭാഷകനാകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
1994ലാണ് ടി പി സെൻകുമാർ എൽ എൽ ബി പാസായത് .ഒടുവിൽ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞതോടെ നിയമലോകത്തെ തിരക്കുകളിലേക്ക് നീങ്ങാൻ തീരുമാനിക്കുകയായിരുന്നു .ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.ഉബൈദ് മുഖ്യാതിഥിയായിരുന്നു.കേരള ബാർ കൗൺസിൽ ചെയർമാൻ ഇ ഷാനവാസ് ഖാൻ പുതുതായി എൻറോൾ ചെയ്തവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജസ്റ്റിസ് പി ഉബൈദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .