കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിവാഹച്ചടങ്ങിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 63 പേര്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാന് ആഭ്യന്തരമന്ത്രാലയ വക്താവ് നസ്രത്ത് റഹീമി പറഞ്ഞു.
ഭീകരര്‍ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നത് വിവാഹ ചടങ്ങുകളാണെന്ന് റിപ്പോര്‍ട്ട്. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാവില്ലെന്നതുകൊണ്ടാണ് ഭീകരര്‍ ആക്രമണത്തിനായി വിവാഹച്ചടങ്ങുകള്‍ തിരഞ്ഞെടുക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
വിവാഹങ്ങള്‍ ഏറെ ആഘോഷത്തോടെ നടത്തുന്നവരാണ് അഫ്ഗാന്‍കാര്‍. ആയിരത്തിലധികം വിരുന്നുകാരാണ് പലയിടത്തും പങ്കെടുക്കുക. കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തത് 1200-ഓളം പേരാണ്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. ഹാളില്‍ മറുവശത്ത് ഇരിക്കുമ്പോഴാണ് പുരുഷന്മാര് ഇരിക്കുന്ന സ്ഥലത്ത് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട മുഹമ്മദ് ഫര്‍ഹാങ് പറഞ്ഞു.
20 മിനിറ്റോളം ഹാളില്‍ പുക മൂടിനിന്നു. രണ്ടുമണിക്കൂറിനുശേഷമാണ് മൃതദേഹങ്ങള്‍ ഹാളില്‍നിന്ന് മാറ്റാനായതെന്നും അദ്ദേഹം പറഞ്ഞു. ഒരുകിലോമീറ്റര്‍ അകലെവരെ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
ഷിയാവിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. സുന്നിവിഭാഗക്കാര്ക്ക് മേല്‍ക്കൈയുള്ള അഫ്ഗാനില്‍ ഷിയാ വിഭാഗങ്ങള്‍ക്കെതിരേ ഇടയ്ക്കിടെ അക്രമങ്ങള്‍ നടക്കാറുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് മിക്ക അക്രമങ്ങളുടെയും പിന്നില്‍.
ജൂലായ് 12-ന് കിഴക്കന്‍ അഫ്ഗാന് പ്രവിശ്യയായ നംഗര്‍ഹറില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേര്‍സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുക്കുകയുംചെയ്തിരുന്നു. പത്തുദിവസംമുമ്പ് കാബൂളിലെ ഒരു പോലീസ് സ്റ്റേഷനിലും സ്ഫോടനമുണ്ടായി. ഇതില്‍ 14 പേര് കൊല്ലപ്പെട്ടു. നൂറ്റിയമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
അഫ്ഗാനില്‍ 19 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ഭീകരസംഘടനയായ താലിബാനുമായി യു.എസിന്റെ നേതൃത്വത്തില്‍ ദോഹയില്‍ സമാധാന ചര്‍ച്ച നടന്നു വരികയാണ്.
സമാധാനക്കരാര്‍ ഒപ്പുവെക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കിടെ കാബൂളില്‍ അടിക്കടി ആക്രമണങ്ങള്‍ നടക്കുകയാണ്.