ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പെയ്ത കനത്ത മഴയില്‍ അന്‍പതിലധികം ആളുകള്‍ക്ക് ജീവന് നഷ്ടമായി. ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും 22 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഷിംല, കുളുമണാലി, മാണ്ഡി മേഖലകളേയാണ് മഴയും വെള്ളപ്പൊക്കവും കാര്യമായി ബാധിച്ചത്. കനത്ത മഴയില്‍ കുളുമണാലിയില്‍ മലയാളികളുള്‍പ്പെടെ നിരവധി പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നിരവധി റോഡുകള്‍ തകരുകയും ചെയ്തതോടെ ഗതാഗതവും തടസപ്പെട്ട നിലയിലാണ്.
അതേ സമയം, ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 17 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവിടെ നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. എന്നാല്‍ എത്രപേരെയാണ് കാണാതായതെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമായി അന്‍പതിലധികം ആളുകള്‍ മരിച്ചെന്ന അനൗദ്യോഗികമായ കണക്കുകളാണ് പുറത്തു വരുന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. പഞ്ചാബിലെ ജലന്ധറില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.