തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ ചൊല്ലി കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന വാദം എ ഗ്രൂപ്പ് അംഗീകരിച്ചെങ്കിലും ഐ ഗ്രൂപ്പിനുള്ളില്‍ തര്‍ക്കം തുടരുകയാണ്. പാർട്ടിക്കുള്ളിൽ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് കാണിച്ച് കെ മുരളീധരൻ കെപിസിസി പ്രസിഡന്റിന് കത്ത് നൽകി.
കെപിസിസി പുനസംഘടന ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. എംപിമാരേയും എംഎല്‍എമാരേയും പാര്‍ട്ടി ഭാരവാഹികളാക്കുന്നതിനെതിരെ ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ ഭിന്നത രൂക്ഷമായി. എന്നാൽ എ ഗ്രൂപ്പ് ഈ അഭിപ്രായത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടന ശക്തിപ്പെടുത്തുന്നതിനേക്കാള്‍ എങ്ങനെയും ഇരട്ടപ്പദവി കൈവശപ്പെടുത്താനുളള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിമർശനം. ഈ സംഭവങ്ങളുടെ ഒക്കെ പശ്ചാത്തലത്തിലാണ് കെ.മുരളീധരൻ കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയത്.
പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്നും മുരളീധരൻ കത്തിലൂടെ വിമർശനം ഉയർത്തുന്നു. അടൂര്‍ പ്രകാശ് എംപി എംഎല്‍എമാരായ എ.പി അനില്‍കുമാര്‍, വി.എസ് ശിവകുമാര്‍ എന്നിവരെ ഭാരവാഹികളാക്കാനുള്ള തീരുമാനത്തോട് കെ.മുരളീധരനു പുറമേ കെ.സി.വേണുഗോപാലിനും എതിർപ്പുണ്ട്. ജനപ്രതിനിധികളാകാനും പാര്‍ട്ടി ഭാരവാഹികളാകാനും ഒരാള്‍ തന്നെയെങ്കില്‍ മറ്റ് നേതാക്കള്‍ എന്തിനാണെന്ന ചോദ്യമാണ് മുരളീധരൻ ഉയർത്തുന്നത്.
മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന് കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് മറ്റൊരു കടമ്പ. വര്‍ക്കിംഗ് പ്രസിഡന്റിന് പകരം വൈസ് പ്രസിഡന്റുമാര്‍ മതിയെന്നാണ് നേതൃത്വത്തിന്റ താല്പര്യം. എന്നാല്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറാന്‍ കൊടിക്കുന്നില്‍ സുരേഷോ കെ. സുധാകരനോ തയ്യാറല്ല. വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത് ഹൈക്കമാന്റാണെന്നും മാറ്റാന്‍ സംസ്ഥാന നേതൃത്വത്തിന് അധികാരമില്ലെന്നുമാണ് ഇരുവരുടേയും വാദം.
കേരളത്തിലെത്തിയ എകെ ആന്റണിക്ക് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.