തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയില്‍ 119 കോടിയുടെ കൃഷിനശിച്ചെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കുട്ടനാട്ടില്‍ മാത്രം 3100 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. കഴിഞ്ഞ പ്രളയത്തിലേതിനു സമാനമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കുമെന്നും രണ്ടാം കുട്ടനാട് പാക്കേജ് യാഥാര്‍ത്ഥ്യമാകുന്നതില്‍ ചില സര്‍ക്കാര്‍ വകുപ്പുകള്‍ തടസ്സം നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 19 പാടശേഖരങ്ങളില്‍ മടവീഴുകയും നിരവധി പാടശേഖരങ്ങളില്‍ ബണ്ട് കവിഞ്ഞ് വെള്ളം കയറുകയും ചെയ്തതമൂലം 3100 ഹെക്ടറിലെ കൃഷി പൂര്‍ണ്ണമായി നശിച്ചു. നഷ്ടം സംഭവിച്ച പാടശേഖരങ്ങള്‍ക്ക് കഴിഞ്ഞ തവണ നല്‍കിയത് പോലെ വിത്ത് അടക്കം സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. വിത്ത്, പമ്പിംഗ് സബ്സിഡി എന്നിവയ്ക്ക് പുറമെ കൃഷിനാശത്തിന് ഹെക്ടര്‍ ഒന്നിന് 13,500 രൂപ വീതം നല്‍കും.
മടവീണ പാടശേഖരങ്ങളില്‍ മണല്‍ചാക്കുകള്‍ കൊണ്ടുള്ള ബണ്ട് നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കും. താല്കാലിക ബണ്ട് നിര്‍മാണം പൂര്‍ത്തിയായ ശേഷം മടവീണ പാടങ്ങളില്‍ പമ്പിംഗ് തുടങ്ങും. അതിനു ശേഷമേ പാടശേഖരങ്ങളോട് ചേര്‍ന്നുള്ള വീടുകളിലെ വെള്ളം ഒഴിയുകയുള്ളു.
എന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കൂടുതല്‍ പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. എണ്ണായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇനി ജില്ലയിലെ ക്യാമ്പുകളിലുള്ളത്. അതേസമയം, ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ വെള്ളക്കെട്ട് കുറഞ്ഞതിനാല്‍ കെ.എസ്ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്.