തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിംഗ് ലൈസൻസ് തിരുവനന്തപുര० ആർടിഒ സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന നിയമപ്രകാരം 15 ദിവസത്തെ സമയപരിധി വച്ച് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
വഫ ഫിറോസിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ വഫ പിഴയടച്ചിരുന്നു. അതിനാൽ വീണ്ടും നോട്ടീസ് അയച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണം.
അമിത വേഗതക്കും കറുത്ത ഗ്ലാസ് ഒട്ടിച്ചതിനും അടക്കം മൂന്ന് നോട്ടീസുകൾ മോട്ടോർവാഹനവകുപ്പ് വഫക്ക് നൽകിയിട്ടുണ്ട്.
അതേസമയം ശ്രീറാമിന്ർറെ രക്തപരിശോധന ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ തയ്യാറായില്ല എന്ന പോലീസ് റിപ്പോർട്ടിനെതിരേ ഡോക്ർമാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തി. പോലീസിന്റെ വീഴ്ച ഡോക്ടർമാരുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകുമെന്നും സംഘടന അറിയിച്ചു