പാരിസിൽ നിന്നും ഈ മാസം 23 വെള്ളിയാഴ്ചയാണ് അബുദാബിയിൽ പ്രധാനമന്ത്രി എത്തിച്ചേരുന്നത്. 24 ന് നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളും, സായിദ് മെഡൽ പുരസ്കാര സമർപ്പണം ഉൾപ്പടെയുള്ള ചടങ്ങുകളും മാത്രമാണ് ഇക്കുറി ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യു എ ഇ യുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ പ്രത്യേക ചടങ്ങിൽ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. തുടർന്ന് പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന റുപേയ് കാർഡ് പ്രധാനമന്ത്രി യു എ ഇ യിൽ അവതരിപ്പിക്കും. യു എ ഇ സന്ദർശനത്തിന് ശേഷം ബഹറിനിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ബഹറിൻ സന്ദർശനം ആയിരിക്കും ഇത്. ഇതിനിടെ അബുദാബിയിൽ ഉയരുന്ന ക്ഷേത്രം നിർമിക്കുന്ന സ്ഥലത്ത് ഈ മാസം 23ന് ജന്മാഷ്ടമി ആഘോഷപരിപാടികൾ നടക്കുകയാണ്. അതേ ദിവസം തന്നെയാണ് പ്രധാനമന്ത്രി യു എ ഇ യിൽ എത്തുന്നത് എന്നത് ശ്രദ്ധേയമായി. എന്നാൽ ജന്മാഷ്ടമി ആഘോഷ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതായി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല എന്ന് ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബൊചാസംവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സന്സ്ഥായുടെ പ്രതിനിധികൾ അറിയിച്ചു. എന്തായാലും, പ്രധാനമന്ത്രി ആയതിനു ശേഷമുള്ള നരേന്ദ്ര മോദിയുടെ മൂന്നാമത് യു എ ഇ സന്ദർശനത്തെയും ഏറെ പ്രതീക്ഷളോടെ കാത്തിരിക്കുകയാണ് പ്രവാസികൾ.