സാവോ പോളോ: ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം. ദിവസങ്ങളായി തുടരുന്ന തീപിടുത്തത്തില്‍ ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ എരിഞ്ഞു തീരുന്നു. മേഖലയിലെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചുകൊണ്ട് ഭീതിജനകമാം വിധമാണ് തീപടരുന്നത്.2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായ തീപ്പിടുത്തത്തേക്കാള് 83 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ബ്രസീല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.തീപ്പിടുത്തത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഈ വര്‍ഷം ഇതുവരെ 74,000 ത്തിലധികം തീപിടുത്തങ്ങളാണ് ബ്രസീലില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടയില് 9,500ലധികം മേഖലകളിലേക്കാണ് തീ പടര്‍ന്നത്. തീപടരുന്ന സാഹചര്യമായതിനാല്‍ ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമായ ആമസോണില്‍ തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറൈമയുടെ ഇരുണ്ട ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തീപ്പിടുത്തം ബഹിരാകാശത്തു നിന്നും കാണാന്‍ സാധിക്കുണ്ടെന്ന് നാസ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ പ്രകൃതിയിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് തുലനം ചെയ്തു നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.മാത്രമല്ല, ഇവിടെ നിന്നും 20 ശതമാനത്തോളം ഓക്സിജനാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്.
സാധാരണയായി ആമസോണ്‍ മഴക്കാടുകളിലെ വരണ്ടകാലം ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്താണ്. മറ്റു സമയത്തെ ഈര്‍പ്പമുള്ള കാലാവസ്ഥ മൂലമാണ് ആമസോണില്‍ കാട്ടുതീ നിയന്ത്രിക്കപ്പെടുന്നത്. എന്നാല്‍ മനുഷ്യന്റെ അനിയന്ത്രിത ഇടപെടല്‍ മുഖാന്തിരം ചെറിയ തീപ്പൊരികളില്‍ പോലും വന്‍ തീപിടുത്തമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.
ആമസോണില്‍ പടര്‍ന്നു പിടിക്കുന്ന തീപിടുത്തങ്ങള്‍ ബ്രസീലിന്റെ മറ്റു പ്രദേശങ്ങളെയും സ്വാധീനിക്കുന്നതായാണ് റിപ്പോര്‍ട്ട്. വനനശീകരണം രൂക്ഷമായതാണ് സ്ഥിതി ഈ വിധമെത്താന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.വനനശീകരണത്തിനും മേഖലയിലെ മറ്റു നീക്ഷണങ്ങള്ക്കുമുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതും ആമസോണ്‍ മഴക്കാടുകളുടെ നാശത്തിന് കാരണമായി.