തൃശൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്ത തുഷാർ ഇന്നുച്ചയോടെ ജാമ്യത്തിൽ പുറത്തിറങ്ങി. കേസ് നിയമപരമായി നേരിടുമെന്നും, രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തു വര്ഷം മുൻപ് പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയുടെ പേരിൽ നൽകിയ ചെക്ക് മടങ്ങി എന്ന് കാണിച്ചാണ് തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല അജ്മാനിൽ തുഷാർ വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. എന്നാൽ ഇത്തരമൊരു പരാതി മറച്ചു വെച്ച് തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് മനഃപൂർവം കൊണ്ടുചെന്നെത്തിക്കുകയായിരുന്നു എന്നാണ് തുഷാർ പറയുന്നത്.
ചില മീറ്റിങ്ങുകൾക്കായി ദുബായിൽ എത്തിയ ദിവസം, ഉം അൽ ഖുവൈനിൽ ഉള്ള ഒരു സ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എന്ന രീതിയിൽ വിളിച്ചു വരുത്തുകയും കൂടിക്കാഴ്ച നടന്ന ഹോട്ടലിൽ എത്തിയ പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. നിയമപരമായി സാധുത ഇല്ലാത്ത കേസ് ആണിതെന്നാണ് തുഷാർ പറയുന്നത്. കേസ് നൽകിയ സമയത്ത് താൻ യു എ ഇ യിൽ ഇല്ലായിരുന്നു. പ്രവർത്തനം നിർത്തിയ കമ്പനിയുടെ ബ്ലാങ്ക് ചെക്ക് കൈക്കലാക്കി 9 ദശലക്ഷം ദിർഹം തുക എഴുതി ചേർത്ത് തനിക്കെതിരെ പരാതി കൊടുക്കുകയായിരുന്നു.
ഇത്തരമൊരു സാമ്പത്തിക ഇടപാട് പരാതി നൽകിയ നാസിൽ അബ്ദുള്ളയുമായി തനിക്കില്ല. എം എ യൂസഫലി ഉൾപ്പടെയുള്ള സുഹൃത്തുക്കളുടെ സഹായത്തിലാണ് ജാമ്യം ലഭിച്ച് ഇന്ന് ജയിൽ മോചിതനാകാൻ സാധിച്ചത് എന്ന് തുഷാർ പറഞ്ഞു. കേസ് തീർപ്പാകാതെ തുഷാർ വെള്ളാപ്പള്ളിക്ക് ഇനി യു എ ഇ വിടാനാകില്ല. നിയമപരമായ രീതിയിൽ കേസ് അവസാനിപ്പിക്കുമെന്നും, രാഷ്ട്രീയ ഗൂഢാലോചന തനിക്കെതിരെ ഉണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിൽ മോചിതനാകാൻ സാധിച്ചതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.