ബഹറിനിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി വിവിധ കരാറുകളും ഒപ്പു വെക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നാമത് സന്ദർശത്തിനായി ഇന്ന് രാത്രിയിൽ യു.എ.ഇയിലെത്തും. ഫ്രാൻസിൽ നിന്നെത്തുന്ന നരേന്ദ്രമോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലടക്കമുള്ളവരുണ്ടാകും. രാത്രി 9.45 ഓടെ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികളെല്ലാം നാളെയാണ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന റൂപേ കാർഡ് എമിറേറ്റ്സ് പാലസ് ഹോട്ടലിൽ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി യുഎഇയിൽ അവതരിപ്പിക്കും. പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം സായിദ് മെഡൽ നരേന്ദ്രമോദിക്ക് സമ്മാനിക്കും.
മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടക്കും.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള ഭരണകർത്താക്കൾ ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്നു നടക്കുന്ന വിരുന്നിൽ പങ്കെടുത്തശേഷം നരേന്ദ്ര മോദി ഉച്ചകഴിഞ്ഞു ബഹ്റൈനിലേക്ക് പോകും. ഉച്ചക്ക് ശേഷം മൂന്നുമണിക്ക് ബഹറിൽ എത്തുന്ന പ്രധാനമന്ത്രി, വൈകിട്ട് നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബഹറിൻ രാജാവ് ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 25ന് രാവിലെ താതായ് ഭാട്ടിയ സമൂഹത്തിന്റെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വാര്ഷികവും, പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉത്ഘാടനം ചെയ്യും.
ബഹറിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന നരേന്ദ്ര മോദി നിരവധി കരാറുകളിലും ഒപ്പിടും. നാല് ലക്ഷത്തോളം ഭാരതീയരാണ് ബഹറിനിൽ വസിക്കുന്നത്. ബഹറിനിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഉച്ചക്ക് ശേഷം അദ്ദേഹം ഫ്രാൻസിലേക്ക് മടങ്ങും.