പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മൂന്നാമത് സന്ദർശത്തിനായി യുഎഇയിലെത്തി.പ്രാദേശിക സമയം രാത്രി 9.15ന് അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
ഫ്രാൻസിൽ നിന്നാണ് നരേന്ദ്രമോദി യു.എ.ഇയിൽ എത്തിയത് . പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികളെല്ലാം നാളെയാണ്. ഇന്ത്യയുടെ റുപേ കാർഡിന്റെ യു.എ.ഇയിലെ ഉദ്ഘാടനമാണ് ആദ്യ പരിപാടി.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന വ്യാപാര ഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് എമിറേറ്റ്സ് പാലസ് ഹോട്ടലിൽ ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി യുഎഇയിൽ അവതരിപ്പിക്കും.പന്ത്രണ്ടുമണിക്ക് അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്രമോദിക്ക് സമ്മാനിക്കും. .സായിദ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടക്കും.അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനടക്കമുള്ള ഭരണകർത്താക്കൾ ചടങ്ങുകളിൽ പങ്കെടുക്കും. തുടർന്നുനടക്കുന്ന വിരുന്നിൽ പങ്കെടുത്തശേഷം ഉച്ചകഴിഞ്ഞു നരേന്ദ്ര മോദി ബഹ്റൈനിലേക്ക് പോകും.