ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ നടക്കും. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഈ മാസം 9 മുതല്‍ എയിംസില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.07 നായിരുന്നു അന്ത്യം.
ഭൗതിക ശരീരം പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് രാവിലെ 10.30 മുതല്‍ പൊതു ദര്‍ശനത്തിന് വെക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും.
ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ജയ്റ്റ്ലി.
2018-ല്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്നും മാറി നിന്നത്.
വാജ്പേയി, നരേന്ദ്ര മോദി മന്ത്രിസഭകളില്‍ വാര്‍ത്ത വിതര പ്രക്ഷേപണം, നിയമം, പ്രതിരോധം, വാണിജ്യം,വ്യവസായം, ധനകാര്യം തുടങ്ങിയ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
നിലവില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജയ്റ്റ്ലി. നാലു തവണ രാജ്യസഭാംഗമായി. 2009-14 ല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവായും ചുമതല വഹിച്ചു.
ഒന്നാം മോദി സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലി ജനോപകാരപ്രദമായ എറെ പദ്ധതികള്‍ നടപ്പാക്കി . മുന്‍പ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുണ്‍ ജയ്റ്റ്ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുന്നത്.
എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയില്‍വാസമനുഷ്ഠിച്ചു. 1990 ല്‍ സുപ്രീം കോടതി അഭിഭാഷകനായി. ’90 ല്‍ കേന്ദ്രസര്‍ക്കാരിന്റെ അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.
അഭിഭാഷകനായ മഹാരാജ് കിഷന് ജയ്റ്റ്ലിയുടേയും രത്തന്‍ പ്രഭയുടേയും മകനാണ് അരുണ്‍ ജയ്റ്റ്ലി. 1952 ഡിസംബര്‍ 28ന് ഡല്‍ഹിയിലാണ് ജയ്റ്റ്ലിയുടെ ജനനം. കശ്മീരിലെ മുന്‍ ധനമന്ത്രി ഗിരിധരിലാല്‍ ദോഗ്രയുടെ മകള്‍ സംഗീതയാണ് ഭാര്യ. അഭിഭാഷകരായ സൊനാലി, രോഹന് എന്നിവരാണ് മക്കള്‍.