പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തേ സന്ദർശത്തിനായി വെള്ളിയാഴ്ച രാത്രിയിലാണ് യുഎഇയിലെത്തിയത്. അബുദാബി അൽബത്തീൻ വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ കാര്യപരിപാടികളെല്ലാം ശനിയാഴ്ചയായിരുന്നു. റുപേ കാർഡിന്റെ യു.എ.ഇയിലെ ഉദ്ഘാടനമായിരുന്നു നരേന്ദ്രമോദിയുടെ ആദ്യ പരിപാടി.നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കുന്ന യു.എ.ഇയിലെ വ്യാപാര ഇടപാടുകൾക്കടക്കം ഉപയോഗിക്കാവുന്ന റൂപേ കാർഡ് എമിറേറ്റ്സ് പാലസ് ഹോട്ടലിൽ രാവിലെ പതിനൊന്നിന് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി യുഎഇയിൽ അവതരിപ്പിച്ചു.
പന്ത്രണ്ടുമണിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് സമ്മാനിച്ചു . സായിദ് പുരസ്കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടന്നു .തുടർന്ന് ഇന്ത്യൻ വ്യവസായികളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ബഹ്റൈനിലേയ്ക്ക് തിരിച്ചത്.നരേന്ദ്രമോദിയെ വിമാനത്താവളം വരെ ഷെയ്ഖ് മുഹമ്മദ് അനുഗമിച്ചു.
—