ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹറൈനിലെത്തിയ പ്രധാനമന്ത്രി പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്ന സുപ്രധാന പ്രഖ്യാപനങ്ങളും, നടപടികളും ഉറപ്പാക്കിയാണ് മടങ്ങുന്നത്. 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനുള്ള ബഹറിൻ രാജാവിന്റെ തീരുമാനമാണ് ഇവയിൽ പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായിത്തന്നെ ഈ പ്രഖ്യാപനത്തെ കാണാനാകും.
ബഹറിൻ ഭരണാധികളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, സുപ്രധാന കരാറുകളിലും ഒപ്പു വെച്ചു. ബഹറിൻ നാഷണൽ സ്റ്റേഡിയത്തിൽ 15000 ഓളം ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച നരേന്ദ്ര മോദി, തന്റെ സർക്കാർ തുടർന്ന് വരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ എണ്ണിപറഞ്ഞു. രാജ്യത്തിന്റെ വികസനം ആണ് തന്റെ ലക്ഷ്യം, ഏറ്റവും പാവപ്പെട്ടവർക്കും, സാധാരണക്കാർക്കും ക്ഷേമം ഉറപ്പാക്കാനുള്ള നടപടികളാണ് തന്റെ സർക്കാർ സ്വീകരിക്കുന്നത്. ബഹറിനിൽ എത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കാനായതിൽ അഭിമാനമുണ്ടെന്നും സ്റ്റേഡിയത്തിൽ നിറഞ്ഞ കരഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു.
ബഹറിൻ രാജാവ് ഒരുക്കിയ അത്താഴ വിരുന്നിലും പ്രധാനമന്ത്രി സംബന്ധിച്ചു. കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് പുരസ്കാരം നൽകി നരേന്ദ്ര മോദിയെ ബഹറിൻ ഭരണാധികാരികൾ ആദരിച്ചു.പ്രശസ്തമായ ശ്രീനാഥ ക്ഷേത്രം സന്ദർശിച്ച അദ്ദേഹം ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളും, വാർഷികവും ഉദ്ഘാടനം ചെയ്തു. താതായ് ഭാട്ടിയ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള 200 വർഷത്തിലേറെ പഴക്കമുള്ളതാണ് ബഹറൈനിലുള്ള ശ്രീനാഥ ക്ഷേത്രം.