ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴി ചര്‍ച്ചയില്‍ ഇന്ത്യയും പാകിസ്ഥാനും നടത്തിയ മൂന്നാം ഘട്ട ചര്‍ച്ച പരാജയം. പാകിസ്ഥാന് മുന്നോട്ട് വച്ച ചില നിലപാടുകളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച നിര്‍ത്തിവെച്ചത്. വാഗാ അതിര്‍ത്തിയിലെ അട്ടാരിയില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.
സിഖ് മതവിശ്വാസികളെ പരിഹസിക്കുന്നതാണ് പാകിസ്ഥാന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി ഹര്‍മിത് കൗര്‍ കുറ്റപ്പെടുത്തി. തീര്‍ത്ഥാടകരില്‍ നിന്നും പ്രവേശന തുക ഈടാക്കുമെന്ന നിലപാടാണ് പാകിസ്ഥാന് മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ നിലപാടിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു. അതേസമയം, ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിയമനം പാടില്ലെന്ന പാക് നിലപാടിനെയും ഇന്ത്യ തള്ളി.
ഗുരു നാനാക്കിന്റെ 550-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം കര്‍താര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ആദ്യത്തെ രണ്ടു വട്ട ചര്‍ച്ചയിലും അനുകൂല നിലപാടായിരുന്നു പാകിസ്ഥാന് സ്വീകരിച്ചത്.
ഇടനാഴി തുറക്കുന്ന തീയതി, പ്രവേശന ഫീസ്, സഞ്ചാരികളുടെ എണ്ണം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച. തീര്‍ത്ഥാടകരുടെ പ്രവേശനം സൗജന്യമായിരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം അംഗീകരിക്കാന്‍ പാകിസ്ഥാന് തയാറായില്ല. സാഹചര്യം പരിശോധിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നീക്കത്തെയും പാകിസ്ഥാന് എതിര്‍ത്തു. പാകിസ്ഥാന്റെ അസ്ഥിരമായ തീരുമാനത്തെ ഇന്ത്യ കുററപ്പെടുത്തി. ഇതോടെ ഇന്ത്യ ചര്‍ച്ച നിര്‍ത്തിവെക്കുകയായിരുന്നു.
പാക് അധീന പഞ്ചാബിലെ ഗുരുനാനാക്ക് സ്ഥാപിച്ച ഗുരുദ്വാര്‍, ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാര്‍ എന്നിവ തമ്മില്‍ ബന്ധിപ്പിച്ച് തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനം അനുവദിക്കാനുള്ള പദ്ധതിയാണ് ഇത്. ചര്‍ച്ച വിജയിച്ചാല്‍ ദേര ബാബ നാനാക്കിന്റെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.