ബംഗളൂരു ; ഇന്ത്യയുടെ സ്വപ്നപദ്ധതിയായ വിക്രം ലാൻഡർ പൂർണ്ണമായും തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം . വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചരിഞ്ഞ് കിടക്കുന്നതായാണ് ഇസ്രോ പുറത്ത് വിട്ട വിവരം . സോഫ്റ്റ് ലാൻഡിംഗ് പൂർണ്ണമായും നടന്നിട്ടില്ലെങ്കിലും വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന വാർത്ത രാജ്യം ആകാംക്ഷയോടെയാണ് സ്വീകരിച്ചത് .
അതേസമയം വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ലെന്നും ഇസ്രോ ഗവേഷകർ കൂട്ടിച്ചേർത്തു . ചന്ദ്രയാൻ ഓർബിറ്ററിലെ ക്യാമറകൾ വഴി വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ ലഭിച്ചതായി കഴിഞ്ഞ ദിവസം ഇസ്രോ മേധാവി ഡോ ശിവൻ സ്ഥിരീകരിച്ചിരുന്നു .
സോഫ്റ്റ് ലാൻഡിംഗ് നടക്കാത്തതിനാൽ വിക്രം ലാൻഡറിന്റെ ആന്തരിക സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല .
ചന്ദ്രയാനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള 14 ദിനങ്ങൾ നിർണ്ണായകമാണെന്ന് ഇസ്രോ ചെയർമാൻ കെ ശിവൻ സൂചിപ്പിച്ചിരുന്നു . ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നേരത്തെ ആസൂത്രണം ചെയ്തപോലെ നടന്നെങ്കിലും ,ചന്ദ്ര ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ ഉയരത്തിലായിരുന്നപ്പോൾ ആശയവിനിമയം നഷ്ടപ്പെട്ടു . ഡേറ്റ വിശകലനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് കരുതുന്നതെന്ന് ഇസ്രോ വൃത്തങ്ങൾ വ്യക്തമാക്കി .
നാസയുടെ മാഡ്രിഡിലെ ഡീപ് സ്പേസ് നെറ്റ്വർക്ക് സെന്ററിൽ നിന്നും മൗറീഷ്യസിലെ ഇന്ത്യൻ സ്റ്റേഷനിൽ നിന്നും ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾക്കായി ഇസ്രോ ശ്രമം നടത്തുന്നുണ്ട്. പരാജയ വിശകലന സമിതി (എഫ്എസി) വിക്രം ലാന്‍ഡറിന്റെ വഴിതെറ്റലിന് കാരണമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
മാത്രമല്ല കൂടുതൽ വിശദാംശങ്ങൾക്കായി ചന്ദ്രനെ വലംവയ്ക്കുന്ന നാസയുടെ ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തും. അതിനു ശേഷമാകും പരീക്ഷണശാലയിൽ, മാതൃകകൾ ഉപയോഗിച്ചുള്ള സിമുലേഷൻ ടെസ്റ്റ് നടത്തുക . പരാജയത്തിനു കാരണമായെന്ന് വിശ്വസിക്കുന്ന സാഹചര്യങ്ങൾ പുനസൃഷ്ടിച്ച് പരിശോധിക്കാനാണ് ഐ എസ് ആർ ഒ യുടെ തീരുമാനം