ജനീവ : ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ച് പരാതിയുമായി പോയ പാകിസ്ഥാൻ മന്ത്രി അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ മുന്നിൽ അറിയാതെ സത്യം പറഞ്ഞു. കശ്മീർ ഇന്ത്യൻ സംസ്ഥാനമാണ്. കശ്മീരിന്റെ അമിതാധികാരം എടുത്തുമാറ്റിയ ഇന്ത്യൻ നടപടിക്കെതിരെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും എൻ.ജി.ഒകളും പ്രതികരിക്കണം എന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷി ഉള്ള സത്യം തുറന്ന് പറഞ്ഞത്.
“ കശ്മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുകയാണ്. എല്ലം സാധാരണ നിലയിലാണെങ്കിൽ ഇന്ത്യ എന്തുകൊണ്ട് നിങ്ങളെപ്പോലെയുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളേയും എൻ.ജി.ഓകളേയും ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പ്രവേശിപ്പിച്ച് സത്യാവസ്ഥ തുറന്നുകാട്ടാത്തത് “ എന്നായിരുന്നു ഷാ മൊഹമ്മദ് ഖുറേഷി ചോദിച്ചത്.
ഇന്ത്യൻ അധീന കശ്മീർ എന്നല്ലാതെ ഇന്ത്യൻ സംസ്ഥാനമായ കശ്മീർ എന്ന് പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായോ അനൗദ്യോഗികമായോ പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഖുറേഷിയുടെ പ്രതികരണം ശ്രദ്ധേയമായത്. എന്നാൽ ഖുറേഷിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്നാണ് പാകിസ്ഥാന്റെ വാദം.